

പാലക്കാട്: ആരോഗ്യ വകുപ്പിന്റെ അനാസ്ഥയെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടിവന്ന വിദ്യാര്‍ത്ഥിനി വിനോദിനി (9) ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിമാസ ധനസഹായം നാല് മാസമായി മുടങ്ങിയതായി കുടുംബം. കുട്ടിയുടെ വിദ്യാഭ്യാസത്തിനായി പ്രതിമാസം 4,000 രൂപ ധനസഹായം നല്‍കുമെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലെ തുക ലഭിച്ചതിന് ശേഷം പിന്നീട് ഒരു രൂപ പോലും ലഭിച്ചിട്ടില്ലെന്ന് മാതാപിതാക്കളായ വിനോദ് ഡി.യും പ്രസീതയും പറയുന്നു.
വനിതാ-ശിശു വികസന വകുപ്പാണ് വിനോദിനിയുടെയും മാതാവ് പ്രസീതയുടെയും സംയുക്ത ബാങ്ക് അക്കൗണ്ടിലേക്ക് ധനസഹായം അനുവദിച്ചിരുന്നത്. ആദ്യ രണ്ട് മാസങ്ങളിലെ തുക മാത്രമാണ് അക്കൗണ്ടിലെത്തിയത്. മാര്‍ച്ച് മുതല്‍ ധനസഹായം മുടങ്ങിയതോടെ കുട്ടിയുടെ പഠനച്ചെലവുകള്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ കുടുംബം പ്രതിസന്ധിയിലായിരിക്കുകയാണ്.
അതേസമയം, സംഭവത്തില്‍ പാലക്കാട് ജില്ലാ ആശുപത്രി അധികൃതര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസും മുന്നോട്ടുപോകുന്നില്ലെന്ന പരാതിയും കുടുംബം ഉന്നയിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിനോദിനിയുടെ കൈയ്ക്ക് പൊട്ടലേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയെങ്കിലും, ആരോഗ്യ വകുപ്പിന്റെ ഗുരുതര വീഴ്ചകളെ തുടര്‍ന്ന് സെപ്റ്റംബര്‍ 30-ന് കൈ മുറിച്ചുമാറ്റേണ്ടിവന്നിരുന്നു.
സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും പൊലീസ് ആദ്യം തയ്യാറായിരുന്നില്ലെന്ന് വിനോദ് പറയുന്നു. നിരവധി പരാതികള്‍ക്കും ഇടപെടലുകള്‍ക്കും ശേഷമാണ് നവംബര്‍ 11-ന് പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് ആശുപത്രി അധികൃതര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
''കേസെടുത്തെങ്കിലും ആശുപത്രി അധികൃതര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ വളരെ ചെറിയ ശിക്ഷ മാത്രം ഉറപ്പാക്കുന്നതാണെന്നാണ് അഭിഭാഷകന്‍ അറിയിച്ചത്. ഇതുവരെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല,'' വിനോദ് സമകാലിക മലയാളത്തോട് പറഞ്ഞു.
പാലക്കാട് പല്ലശ്ശനയിലെ ഒഴിവുപാറ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് വിനോദിനി. ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒരു കൈ നഷ്ടമായ കുട്ടിക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം പോലും സമയത്ത് ലഭിക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്ന് കുടുംബം ആരോപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates