

കൊച്ചി: സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയാവുകയും വിവിധ പ്രചാരണങ്ങൾക്ക് വഴിവെക്കുകയും ചെയ്ത പൂക്കളം നശിപ്പിക്കുന്ന ദൃശ്യങ്ങൾ കൊച്ചി നഗരപരിധിയിലുള്ള പാലാരിവട്ടത്തുനിന്നുള്ളതാണെന്ന് ഒടുവിൽ വ്യക്തമായി. കർണാടകയിലെ ബെംഗളൂരുവിൽ നിന്നുള്ള സംഭവമെന്ന തരത്തിലായിരുന്നു ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ യഥാർത്ഥ സ്ഥലം എറണാകുളം പാലാരിവട്ടമാണെന്ന് തിരിച്ചറിഞ്ഞതോടെ പരാതികളുടെ അടിസ്ഥാനത്തിൽ പൊലീസ് നടപടികൾ വേഗത്തിലാക്കി.
പാലാരിവട്ടത്തെ 'മൈഥിലി' എന്ന വാണിജ്യ സമുച്ചയത്തിന് മുന്നിൽ ജീവനക്കാരും കടയുടമകളും ചേർന്ന് ഉത്രാടദിനത്തിൽ തീർത്ത അത്തപ്പൂക്കളമാണ് കാൽ കൊണ്ട് തട്ടിത്തെറിപ്പിച്ച് അലങ്കോലമാക്കിയത്. ഓണാഘോഷത്തിന്റെ സന്തോഷത്തിൽ പൂക്കളമിട്ട് കഴിഞ്ഞ ശേഷം വ്യാപാരികളും ജീവനക്കാരും ഉച്ചഭക്ഷണം കഴിക്കാൻ പോയ ഇടവേളയിലായിരുന്നു സംഭവം. തിരിച്ചെത്തിയപ്പോഴാണ് ഭംഗിയായി ഒരുക്കിയ പൂക്കളം നിരത്തിൽ ചിതറിക്കിടക്കുന്നത് കണ്ടതെന്നാണ് ഇവർ വ്യക്തമാക്കുന്നത്. തുടർന്ന് കെട്ടിടത്തിലെയും സമീപ സ്ഥാപനങ്ങളിലെയും നിരീക്ഷണ ക്യാമറകൾ പരിശോധിച്ചതോടെയാണ് വഴിയിലൂടെ നടന്നുപോയ പെൺകുട്ടികളിൽ ഒരാൾ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം പുറത്തുവന്നത്.
ഈ പ്രവൃത്തിയുടെ പിന്നിലെ യാഥാർഥ്യം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കെട്ടിട ഉടമകളും പ്രാദേശിക പൊതുപ്രവർത്തകരും പൊലീസിൽ പരാതി നൽകി. വിവാദ ദൃശ്യങ്ങൾ വർഗീയ ചുവയുള്ള പരാമർശങ്ങളോടെ പങ്കുവെച്ച തൊടുപുഴയിലെ പൊലീസ് സബ് ഇൻസ്പെക്ടർക്കെതിരെ നേരത്തെ തന്നെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി പാലാരിവട്ടം പൊലീസ് പ്രദേശത്തെ മറ്റ് സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് വിശദമായ പരിശോധന തുടരുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates