മലപ്പുറം; കുഴിമന്തിയും മയോണൈസും കഴിച്ചതിനുപിന്നാലെ ശാരീരിക ബുദ്ധിമുട്ട് ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ നാലു കുട്ടികളിൽ ഒരാൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു. മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശിയുടെ നാലു വയസുകരാനായ മകനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കുഴിമന്തിയും മയോണൈസും കഴിച്ചതിനുപിന്നാലെ വീട്ടിലെ നാലു കുട്ടികൾക്കും ഛർദിയും വയറിളക്കവും പനിയുമുണ്ടാവുകയായിരുന്നു. തുടർന്ന് നാലു പേരെയും ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ രണ്ടു സഹോദരങ്ങൾക്കും അച്ഛന്റെ സഹോദരിയുടെ മകൾക്കും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയിൽ അസ്വസ്ഥതകൾ മാറി. അവർ വീട്ടിലേക്ക് മടങ്ങിയെങ്കിലും നാലു വയസുകാരന്റെ അവസ്ഥ മോശമാവുകയായിരുന്നു.
നാലുവയസ്സുകാരനെ കടുത്ത പനിയും വയറിളക്കവും കാരണം കോഴിക്കോട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കണ്ണുതുറക്കാനോ സംസാരിക്കാനോ കഴിയാത്ത സ്ഥിതിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടി.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കുട്ടികൾ മഞ്ചേരിയിലെ ഒരു കടയിൽനിന്ന് കുഴിമന്തിയും മയോണൈസും കഴിച്ചത്. അന്നു രാത്രിതന്നെ കുട്ടികൾക്ക് ഛർദിയും വയറിളക്കവും പനിയും ഉണ്ടായി. സ്ഥാപനത്തിന്റെ പേരിൽ നിയമനടപടി ആവശ്യപ്പെട്ട് അമ്മ ഭക്ഷ്യസുരക്ഷാ ഓഫീസർക്ക് പരാതി നൽകി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates