തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി ഒരു ലക്ഷം മുൻഗണന റേഷൻ കാർഡുകളുടെ വിതരണോദ്ഘാടനം നാളെ വൈകീട്ട് അഞ്ചിന് അയ്യൻകാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജിആർ അനിൽ അധ്യക്ഷത വഹിക്കും.
സർക്കാരിലേക്ക് സ്വമേധയാ സറണ്ടർ ചെയ്ത കാർഡുകളിൽ 1,53,242 മുൻഗണന കാർഡുകൾ അർഹരായവരെ കണ്ടെത്തി വിതരണം ചെയ്തിരുന്നു. ഇതിനു പുറമേയാണ് സർക്കാർ ഒരു വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ചുള്ള 100 ദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലുമായി 1,00,757 മുൻഗണന റേഷൻ കാർഡുകൾ കൂടി തരം മാറ്റി വിതരണം ചെയ്യുന്നത്.
ഇതോടെ ഈ സർക്കാർ അധികാരമേറ്റെടുത്ത ശേഷം തരം മാറ്റി വിതരണം ചെയ്ത മുൻഗണന റേഷൻകാർഡുകളുടെ എണ്ണം 2,53,999 ആകും.
ഏറ്റവും അർഹരായവരെ ഉൾക്കൊള്ളിച്ചാണു സംസ്ഥാന സർക്കാർ ഒരു ലക്ഷം കുടുംബങ്ങൾക്ക് തരം മാറ്റിയ മുൻഗണന കാർഡുകൾ നൽകുന്നത്. ഇതിനു പുറമെ 2,14,224 കുടുംബങ്ങൾക്ക് പുതിയ റേഷൻ കാർഡ് വിതരണം ചെയ്തിട്ടുമുണ്ട്. ചടങ്ങിൽ വിദ്യാഭ്യാസ- തൊഴിൽ മന്ത്രി വി ശിവൻകുട്ടി, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവർ മുഖ്യാതിഥികളാകും.
സംസ്ഥാനതല ചടങ്ങിനൊപ്പം സംസ്ഥാനത്തെ 13 ജില്ലാ കേന്ദ്രങ്ങളിലും ഇതോടൊപ്പം മുൻഗണന കാർഡുകളുടെ വിതരണം നടക്കും. ഇടുക്കി ജില്ലയിൽ മന്ത്രി റോഷി അഗസ്റ്റിൻ, എറണാകുളത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ, തൃശൂരിൽ മന്ത്രി കെ രാധാകൃഷ്ണൻ, മലപ്പുറത്ത് മന്ത്രി വി അബ്ദു റഹ്‌മാൻ എന്നിവരും മുൻഗണന കാർഡ് വിതരണത്തിന് നേതൃത്വം നൽകും. മറ്റു ജില്ലകളിൽ ജില്ലകളിലെ എംഎൽഎമാരുടെ സാന്നിധ്യത്തിൽ കാർഡുകൾ വിതരണം ചെയ്യും.
ഈ വാർത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates