

കൊച്ചി: വയനാട് ദുരന്തത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നടത്തിയത് വലിയ തീവെട്ടിക്കൊള്ളയെന്ന് സിപിഎം നേതാവ് തോമസ് ഐസക്. വയനാട് ദുരന്ത ബാധിതര്‍ക്ക് വീട് വെച്ച് നല്‍കാനായി പിരിച്ച തുകയുടെ സത്യസന്ധമായ കണക്കുകള്‍ പുറത്തുവിടാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും തോമസ് ഐസക് ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
'തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് സത്യസന്ധമായി കേരളത്തിലെ ജനങ്ങളോട് സത്യം തുറന്നുപറയാന്‍ തയ്യാറാകണം. ആപ്പ് വഴി എത്ര കോടി രൂപ പിരിച്ചു? (54 കോടി രൂപയുടെ സ്‌ക്രീന്‍ഷോട്ട് പൊതുമണ്ഡലത്തില്‍ ലഭ്യമാണ്. അത് വ്യാജമാണെങ്കില്‍ നിയമനടപടി സ്വീകരിക്കണം.) ആപ്പ് വഴി അല്ലാതെ പണം സമാഹരിച്ചതിന്റെ പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ലഭ്യമാണ്. ഇപ്രകാരം എത്ര കോടി രൂപ പിരിച്ചു?'- തോമസ് ഐസക് ചോദിച്ചു.
'വീട് പണിയാനുള്ള പണം കൈയില്‍ ഇല്ല എന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞത്. പണം കൈയില്‍ ഇല്ലാതെ എന്തിന് തറക്കല്ലിട്ടു? ഏത് ശവംതൂക്കിയാണ് പിരിച്ച പണം അടിച്ചുമാറ്റിയത്? എപ്പോഴാണ് ഈ തട്ടിപ്പ് നടന്നത്? ദുരിതാശ്വാസ ഫണ്ട് ആപ്പ് അപ്രത്യക്ഷമായതും പണം തട്ടിച്ചതും ഒരേ സമയത്ത് ആയിരിക്കണം. ഈ തിരിമറി നടത്തിയ ശേഷമെല്ലാം പ്രതിപക്ഷനേതാവ് അവകാശപ്പെട്ടത് അദ്ദേഹത്തിന്റെയും കെപിസിസി പ്രസിഡന്റിന്റെയും സംയുക്ത അക്കൗണ്ടില്‍ പണം ഉണ്ടെന്നാണ്. അങ്ങനെയൊരു അക്കൗണ്ടേ ഇല്ലായെന്ന് അവരുടെ നാമനിര്‍ദ്ദേശ പത്രിക വന്നപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളടക്കം പങ്കാളികളായിട്ടുള്ള പകല്‍ക്കൊള്ളയാണ് ഇതെന്നു വ്യക്തം.'- ഐസക് കുറിച്ചു.
കുറിപ്പ്:
കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍ നല്‍കിയത് വലിയ സേവനമാണ്. വയനാട് ദുരന്തത്തിന്റെ പേരില്‍ സിപിഐ(എം) പിരിച്ചതിന്റെ കണക്ക് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ചാനല്‍ ചര്‍ച്ചയില്‍ അദ്ദേഹത്തിന്റെ രംഗപ്രവേശം. സിപിഐ(എം) ന് ഉത്തരമുണ്ടാകില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ.
ചോദ്യം ഉന്നയിച്ച് അരമണിക്കൂറിനുള്ളില്‍ പാര്‍ടി കേന്ദ്ര കമ്മിറ്റി ദുരിതാശ്വാസത്തിനു വേണ്ടി ലഭിച്ച 92.99 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധിയിലേക്ക് കൈമാറിയതിന്റെ രേഖകള്‍ പൊതുമണ്ഡലത്തില്‍ ലഭ്യമാക്കി. കേരളത്തില്‍ സിപിഐ(എം) ജനങ്ങളില്‍ നിന്ന് ദുരന്തഫണ്ട് ശേഖരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതിനു പ്രചാരണം നടത്തുകയാണ് ചെയ്തത്. ഡിവൈഎഫ്‌ഐ ആക്രിവിറ്റും, ചലഞ്ചുകള്‍ നടത്തിയും കൂലിവേല ചെയ്തും 20 കോടി രൂപ സമാഹരിച്ച് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയതിന്റെ രസീതുകളും പുറത്തുവിട്ടു.
സ്വാഭാവികമായി ചോദ്യം ഉയര്‍ന്നു. കോണ്‍ഗ്രസ് എത്രയാണ് പിരിച്ചത്? ഈ ചോദ്യത്തിനുള്ള ഉത്തരത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കെപിസിസി പ്രസിഡന്റിന് കഴിയാത്ത അവസ്ഥയായി. അദ്ദേഹം പറഞ്ഞ കണക്കുകള്‍ ഇതാണ്: ആകെ സമാഹരിച്ച തുക 5.38 കോടി രൂപ.
ചെലവ് ഇങ്ങനെ - പണം പിരിക്കാനുള്ള ആപ്പിനു വേണ്ടി 9.30 ലക്ഷം രൂപ, ഭൂമി വാങ്ങിയതിന് രജിസ്‌ട്രേഷന്‍ ഫീസ് അടക്കം 6.18 കോടി രൂപ. ഇനി വീട് പണിയാനുള്ള പണം കോണ്‍ഗ്രസിന്റെ കൈയില്‍ ഇല്ല.
ആകെ പിരിച്ച തുക സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിയാന്‍ മണിക്കൂര്‍ പോലും വേണ്ടിവന്നില്ല. സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍തുകകള്‍ കെപിസിസിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പിരിച്ചതിന്റെയും സംഭാവനകള്‍ നല്‍കിയതിന്റെയും വിവരങ്ങള്‍ പുറത്തുവന്നു. ഏറ്റവും സുപ്രധാനം പണം പിരിക്കാനുള്ള ആപ്പിന്റെ ഒരു സ്‌ക്രീന്‍ഷോട്ടാണ്. അതുവഴി മാത്രം 54 കോടി രൂപ പിരിച്ചെടുത്തിട്ടുണ്ട്. കുറേനാള്‍ മുമ്പ് ആപ്പ് പൊതുമണ്ഡലത്തില്‍ നിന്ന് അപ്രത്യക്ഷമായി. 54 കോടി രൂപ ഒരു മിനിമം തുകയായി കണക്കാക്കിയാല്‍ മതിയാകും. അതിനുശേഷം ആപ്പ് വഴി പിരിച്ച തുക എത്രയെന്ന് നമുക്ക് അറിയില്ല. ആപ്പ് വഴി അല്ലാതെ പിരിച്ച തുക എത്രയെന്നും അറിയില്ല.
കോണ്‍ഗ്രസ് നടത്തിയ വലിയൊരു തീവെട്ടിക്കൊള്ളയുടെ പിന്നാമ്പുറമാണ് നമ്മുടെ കണ്‍മുന്നില്‍ അനാവരണം ചെയ്തുകൊണ്ടിരിക്കുന്നത്. ശരിക്കും ശവംതൂക്കികള്‍!100 വീട് പണിതുകൊടുക്കുമെന്നായിരുന്നു വാഗ്ദാനം. കോണ്‍ഗ്രസിനെ വിശ്വസിച്ച് സര്‍ക്കാര്‍ വീട് വേണ്ടായെന്ന് പ്രസ്താവന നല്‍കി, ഒട്ടനേകം കുടുംബങ്ങള്‍ സര്‍ക്കാരില്‍ നിന്ന് 15 ലക്ഷം രൂപ കൈപ്പറ്റി. അവര്‍ ഇന്ന് വഴിയാധാരമാണ്.
വീട് പണിയുന്നതിനുള്ള കാലതാമസത്തിനു കാരണം കോണ്‍ഗ്രസ് പറഞ്ഞത് സര്‍ക്കാര്‍ ഭൂമി നല്‍കിയില്ലാ എന്നുള്ളതായിരുന്നു. എന്നാല്‍ സര്‍ക്കാരിനോട് ഭൂമി ചോദിക്കുകയോ, അത് നല്‍കാമെന്ന് സര്‍ക്കാര്‍ ഒരിക്കലും പറയുകയോ ചെയ്തിട്ടില്ലായെന്നതും വ്യക്തമായി.
വിവാദം കനത്തപ്പോള്‍ രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കൊണ്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് കല്ലിടുകയും ചെയ്തു. കല്ലിട്ടല്ലാതെ നൂറ് ദിവസം കഴിഞ്ഞിട്ടും കല്ലിന്മേല്‍ മറ്റൊരു കല്ല് വയ്ക്കാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞില്ല. ഇതിനിടയില്‍ വീടിന്റെ നിര്‍മ്മാണം തുടങ്ങിയെന്ന് പ്രതിപക്ഷനേതാവ് അവകാശപ്പെട്ടു. മാധ്യമങ്ങള്‍ ഈ കളവ് തുറന്നു കാണിച്ചു. ഡിവൈഎഫ്‌ഐ കുടില്‍കെട്ടി സമരം ചെയ്തു. അവസാനം ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് സത്യം തുറന്നു പറഞ്ഞു. വീട് പണിയാനുള്ള പണം കൈയില്‍ ഇല്ല.
പണം കൈയില്‍ ഇല്ലാതെ എന്തിന് തറക്കല്ലിട്ടു? ഏത് ശവംതൂക്കിയാണ് പിരിച്ച പണം അടിച്ചുമാറ്റിയത്? എപ്പോഴാണ് ഈ തട്ടിപ്പ് നടന്നത്? ദുരിതാശ്വാസ ഫണ്ട് ആപ്പ് അപ്രത്യക്ഷമായതും പണം തട്ടിച്ചതും ഒരേ സമയത്ത് ആയിരിക്കണം. ഈ തിരിമറി നടത്തിയ ശേഷമെല്ലാം പ്രതിപക്ഷനേതാവ് അവകാശപ്പെട്ടത് അദ്ദേഹത്തിന്റെയും കെപിസിസി പ്രസിഡന്റിന്റെയും സംയുക്ത അക്കൗണ്ടില്‍ പണം ഉണ്ടെന്നാണ്. അങ്ങനെയൊരു അക്കൗണ്ടേ ഇല്ലായെന്ന് അവരുടെ നാമനിര്‍ദ്ദേശ പത്രിക വന്നപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളടക്കം പങ്കാളികളായിട്ടുള്ള പകല്‍ക്കൊള്ളയാണ് ഇതെന്നു വ്യക്തം.
തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് സത്യസന്ധമായി കേരളത്തിലെ ജനങ്ങളോട് സത്യം തുറന്നുപറയാന്‍ തയ്യാറാകണം. ആപ്പ് വഴി എത്ര കോടി രൂപ പിരിച്ചു? (54 കോടി രൂപയുടെ സ്‌ക്രീന്‍ഷോട്ട് പൊതുമണ്ഡലത്തില്‍ ലഭ്യമാണ്. അത് വ്യാജമാണെങ്കില്‍ നിയമനടപടി സ്വീകരിക്കണം.) ആപ്പ് വഴി അല്ലാതെ പണം സമാഹരിച്ചതിന്റെ പോസ്റ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ലഭ്യമാണ്. ഇപ്രകാരം എത്ര കോടി രൂപ പിരിച്ചു?
ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതി ഇന്ന് കേരളത്തിനുണ്ട്. ദുരന്തഫണ്ട് പോലും അടിച്ചുമാറ്റുന്ന ശവംതൂക്കികള്‍ അധികാരത്തില്‍വന്നാല്‍ ഈ സംസ്ഥാനം അഴിമതിയില്‍ മുങ്ങിക്കുളിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates