തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണം വാരാഘോഷം നാളെ സമാപിക്കും. സമാപനാഘോഷത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. വൈകിട്ട് അഞ്ചിന് ഫ്‌ലാഗ് ഓഫ് ചെയ്യുന്ന ചടങ്ങില്‍ ഇന്ത്യയുടേയും കേരളത്തിന്റേയും വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍ക്കും കലാരൂപങ്ങള്‍ക്കും വിദ്യാഘോഷങ്ങള്‍ക്കും ഒപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്റുകളും ഘോഷയാത്രയില്‍ അണിനിരക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
വിവിധ ഡിപ്പാര്‍ട്ടുമെന്റുകളും അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും സഹകരണ തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന 76 ഫ്‌ളോട്ടുകളും 77 കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകും. 10 അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫ്‌ളോട്ടുകളും ഘോഷയാത്രയുടെ ഭാഗമായി അണി നിരക്കും. 39 ഓളം കലാപരിപാടികള്‍ അണി നിരത്തുന്നത് ഭാരത് ഭവനാണ്. മുത്തുക്കുടയുമായി എന്‍സിസി. കേഡറ്റുകള്‍ ഘോഷയാത്രയുടെ മുന്നില്‍ അണി നിരക്കും. യൂണിവേഴ്‌സിറ്റി കോളേജിനു മുന്നില്‍ പ്രത്യേകം തയ്യാറാക്കിയ വിഐപി. പവലിയനിലാണ് മുഖ്യമന്ത്രി, എംഎല്‍എമാര്‍ എന്നിവര്‍ക്ക് ഘോഷയാത്ര വീക്ഷിക്കുന്നതിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുള്ളത്. ശിശുക്ഷേമ സമിതിയിലെ കുഞ്ഞുങ്ങള്‍ക്കും സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലുള്ള കെയര്‍ ഹോമിലെ അന്തേവാസികള്‍ക്കും ഘോഷയാത്ര വീക്ഷിക്കാന്‍ പബ്ലിക് ലൈബ്രറിയുടെ മുന്നിലെ പവലിയനില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
വൈകിട്ട് എട്ടിന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം മികച്ച ഫ്‌ളോട്ടുകള്‍ക്കുള്ള സമ്മാന വിതരണവും അദ്ദേഹം നിര്‍വഹിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. സിനിമാ താരം ആസിഫ് അലി മുഖ്യ അതിഥിയായിരിക്കുമെന്ന് ഘോഷയാത്രാ കമ്മിറ്റി ചെയര്‍മാന്‍ ഡി.കെ. മുരളി എം.എല്‍.എ അറിയിച്ചു. നാല് പ്രധാന വേദികളില്‍ വിവിധ കലാ സംഘടനകള്‍ അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍ ഉണ്ടായിരിക്കും.
അഞ്ചു മണിക്ക് ആരംഭിച്ച് എട്ട് മണിക്ക് അവസാനിക്കുന്ന തരത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ഘോഷയാത്ര നടക്കുന്ന ദിവസം വൈകിട്ട് മുന്നു മണിക്കു ശേഷം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്നും െ്രെകസ്റ്റ് നഗര്‍, നിര്‍മലാ ഭവന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് അന്നേ ദിവസം പൂര്‍ണ്ണ അവധിയാണെന്നും ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി പ്രത്യേക നിരീക്ഷണ സംവിധാനത്തോടു കൂടിയ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തില്‍ മൂന്നു മണി മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ പറഞ്ഞു. ഗതാഗത ക്രമീകരണത്തില്‍ പൊതുജനങ്ങളുടെ സഹകരണം ഉണ്ടായിരിക്കണമെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടത്തുന്ന പരിപാടിയില്‍ കുടിവെള്ളം, ആംബുലന്‍സ് സംവിധാനം എന്നിവ ഉണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍. അനില്‍, ടൂറിസം ഡയറക്ടര്‍ പി.ബി. നൂഹ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates