കരുനാഗപ്പള്ളിയിലെ ഒരു കോടിയുടെ ലഹരിവേട്ട: ലോറി സിപിഎം നേതാവിന്റേത്; വാടകയ്ക്ക് നല്‍കിയതെന്ന് കൗണ്‍സിലര്‍

ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് ലഹരി വസ്തുക്കള്‍ കടത്തിയതിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍
പാന്‍മസാല കടത്തിയതിന് പിടികൂടിയ ലോറികള്‍/ ടിവി ദൃശ്യം
പാന്‍മസാല കടത്തിയതിന് പിടികൂടിയ ലോറികള്‍/ ടിവി ദൃശ്യം
Updated on
1 min read

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ പിടികൂടിയ ലഹരിവസ്തുക്കള്‍ കടത്തിയത് സിപിഎം നേതാവിന്റെ ലോറിയിലാണെന്ന് കണ്ടെത്തി. ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ എ ഷാനവാസിന്റേതാണ് ലോറി എന്നാണ് കണ്ടെത്തിയത്. ഒരു കോടി രൂപയുടെ പാന്‍മസാലയാണ് ഇന്നലെ കരുനാഗപ്പള്ളിയില്‍ വെച്ച് പൊലീസ് പിടികൂടിയത്. 

ഇന്നലെ രാവിലെയാണ് പച്ചക്കറികള്‍ക്കൊപ്പം ലോറികളില്‍ കടത്താന്‍ ശ്രമിച്ച 98 ചാക്ക് പുകയില ഉത്പന്നങ്ങള്‍ രണ്ടു ലോറികളില്‍ നിന്നായി കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. ഇതില്‍ കെ എന്‍ 04, എ ടി 1973 എന്ന ലോറി ഷാനവാസിന്റെ പേരിലുള്ളതാണ്. ആലപ്പുഴ കേന്ദ്രീകരിച്ചുള്ള സംഘമാണ് ലഹരി വസ്തുക്കള്‍ കടത്തിയതിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 

വാഹന ഉടമയായ ഷാനവാസിന് കേസില്‍ പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. അതേസമയം തന്റെ ലോറി ഇടുക്കി കട്ടപ്പന സ്വദേശിക്ക് മാസവാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നാണ് ഷാനവാസ് പറയുന്നത്. കരാര്‍ സംബന്ധിച്ച രേഖകളും ഷാനവാസ് പുറത്തു വിട്ടിട്ടുണ്ട്. എന്നാല്‍ ഈ രേഖകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്. 

വാഹനം പിടിയിലാകുന്നതിന് രണ്ടു ദിവസം മുമ്പ്, ജനുവരി ആറിനാണ് കരാറില്‍ ഒപ്പുവെച്ചു എന്നാണ് രേഖയില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സാക്ഷികളായി ആരും ഒപ്പു വെച്ചിട്ടുമില്ല. ഇതാണ് സംശയത്തിന് ഇടയാക്കുന്നത്. കേസില്‍ രണ്ട് ആലപ്പുഴ സ്വദേശികള്‍ ഉള്‍പ്പെടെ മൂന്നുപേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. ആലപ്പുഴ സ്വദേശികളായ ഇജാസ്, സജാദ്, കരുനാഗപ്പള്ളി സ്വദേശി ഷമീര്‍ എന്നിവരാണ് പിടിയിലായത്. 

കര്‍ണാടകയില്‍ നിന്നാണ് പാന്‍മസാലകള്‍ എത്തിച്ചതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. സവാള ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാന്‍ മസാല പാക്കറ്റുകള്‍. 98 ചാക്കുകളിലായി 1,27, 410 പാക്ക് നിരോധിത പാന്‍ മസാല പാക്കറ്റുകളാണ് ലോറിയില്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ലോറി ഉടമയായ ഷാനവാസ് സിപിഎം കൗണ്‍സിലറും നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാനുമാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com