

തിരുവനന്തപുരം: ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന ഗവര്‍ണറുടെ നിര്‍ദേശ പ്രകാരം കോളജുകള്‍ക്ക് ആദ്യം കത്തു നല്‍കിയ കേരള സർവകലാശാല കോളജ് ഡവലപ്മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ.വി ബിജു, കത്ത് തിരുത്തി നല്‍കിയ ശേഷം രാജിക്കത്ത് നല്‍കി.
പരിപാടി നടത്തണമോ വേണ്ടയോ എന്നുള്ളത് അതത് കോളജുകള്‍ക്ക് തീരുമാനിക്കാം എന്നുള്ളതാണ് പുതിയ സര്‍ക്കുലറില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ എതിര്‍പ്പ് ചൂണ്ടിക്കാട്ടിയാണ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
സര്‍ക്കുലര്‍ നടപ്പാക്കുന്നതിന്റെ നയം സംബന്ധിച്ച് കോളജുകളില്‍നിന്ന് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവെന്ന് ഡോ.ബിജു വ്യക്തമാക്കുന്നു. വിഭജനഭീതി ദിനാചരണത്തെക്കുറിച്ചുള്ള സര്‍ക്കാര്‍ നയം മുഖ്യമന്ത്രി കൃത്യമായി പറഞ്ഞ സാഹചര്യത്തില്‍ ബന്ധപ്പെട്ട അധികാരികളുടെ അനുവാദത്തോടെ മാത്രം തീരുമാനമെടുത്താല്‍ മതിയെന്നാണ് പുതിയ കത്തില്‍ ഡോ.ബിജു ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 'വിഭജന ഭീതി ദിനം' സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 11ന് ഡോ. ബിജു പ്രിന്‍സിപ്പല്‍മാര്‍ക്കു ആദ്യം കത്തു നല്‍കിയിരുന്നു.
അതേസമയം, പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത് തന്റെ അറിവോടെയല്ലെന്ന് വിസി ഡോ.മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. പുതിയ സര്‍ക്കുലര്‍ അയച്ചത് ഏതെങ്കിലും കേന്ദ്രത്തില്‍നിന്നുള്ള സമ്മര്‍ദം മൂലമാകാം കത്തു തിരുത്തി അയച്ചതെന്നും വിസി പ്രതികരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
