

ഇ.എം.എസ് നമ്പൂതിരിപ്പാടിനെ മാർക്സിസത്തിലേക്ക് അടുപ്പിച്ചതിൽ വിഖ്യാത ഫ്രഞ്ച് സാഹിത്യകാരൻ വിക്ടർ യൂഗോയുടെ 'പാവങ്ങൾ' എന്ന കൃതിക്കും പങ്കുണ്ടായിരുന്നെന്ന് എഴുത്തുകാരനും എം.പി.യുമായ ഡോ. ശശി തരൂർ.
"ഒരു നൂറ്റാണ്ടു മുമ്പാണ് നാലപ്പാട്ട് നാരായണമേനോൻ വിക്ടർ യൂഗോയുടെ "ലെ മിസാറാബ്ള്" മലയാളത്തിലേക്ക് "പാവങ്ങൾ" എന്ന പേരിൽ തർജ്ജമ ചെയ്‌തത്. സാഹിത്യത്തിലെ പരിവർത്തനോന്മുഖമായൊരു കാഴ്ച്ചപ്പാടായിരുന്നു അത്. കേവലം വാക്കുകളുടെ കൈമാറ്റമല്ല, സംസ്‌കാരികമായൊരു പറിച്ചുനടലായിരുന്നത്."
"മാർക്സിസത്തിലേക്ക് തന്നെ നയിച്ച പ്രചോദനങ്ങളിലൊന്ന് "പാവങ്ങൾ" എന്ന കൃതിയായിരുന്നെന്ന് കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയും കമ്മ്യൂണിസ്ററ് അതികായനുമായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാട് തുറന്ന് പറഞ്ഞിട്ടുണ്ട്. വിക്ടർ യൂഗോ തെളിയിച്ച അഗ്നി അന്നത്തെ കേരള രാഷ്ട്രീയത്തിലെ യുവഹൃദയങ്ങളിലെല്ലാം ആളിക്കത്തി. കരയുകയല്ല, പ്രവർത്തിക്കുകയാണ് വേണ്ടതെന്ന് അവർ മനസിലാക്കി," തരൂർ പറഞ്ഞു.
മലയാള സാഹിത്യത്തിന്റെയും സാമൂഹികചിന്തയുടെയും സഞ്ചാരപഥങ്ങളെ "പാവങ്ങൾ" മാറ്റിമറിച്ചു. "ആദ്യമായാണ് ഴാങ് വാൽ ഴാങ്ങിനെപ്പോലൊരു നായകനെ അവർ കണ്ടുമുട്ടിയത്. വ്യവസ്ഥിതിയാൽ തകർക്കപ്പെട്ട, അനുതാപത്താൽ വീണ്ടെടുക്കപ്പെട്ട, നീതിയാൽ ഉയിർത്തെഴുന്നേൽക്കപ്പെട്ടൊരു നായകൻ. കേരളത്തിലെ അസംഖ്യം വായനക്കാരുടെ മനഃസാക്ഷിയെ ഉണർത്താൻ ആ കൃതിക്ക് സാധിച്ചു" തരൂർ പറഞ്ഞു.
"മലയാളത്തിലെ ആധുനിക നോവലിസ്റ്റുകളായ തകഴി ശിവശങ്കരപ്പിള്ള, ഒ.വി. വിജയൻ എന്നിവരെയെല്ലാം "പാവങ്ങൾ" സ്വാധീനിച്ചു. ആഖ്യാനത്തിന്റെ, ഭാഷാപ്രയോഗത്തിന്റെ പുതിയൊരു ലോകം... അടിച്ചമർത്തപ്പെട്ടവരെ, അദൃശ്യരായിരുന്നവരെ കാണാനുള്ള പുതിയൊരു കണ്ണട ആ കൃതി അവർക്ക് സമ്മാനിച്ചു."
വാക്കുകൾ തിര നിറച്ച തോക്കുകളാണെന്ന് പറഞ്ഞത് ഴാങ് പോൾ സാർത്രാണ്. "പാവങ്ങളിൽ" മലയാളം കണ്ടെത്തിയത് നശീകരണത്തിനുള്ള ആയുധമല്ല മറിച്ച് നവീകരണത്തിന്റേതാണ്. ഒളിച്ചോട്ടമല്ല, കൂടിച്ചേരലാണ് "പാവങ്ങൾ" മലയാളത്തെ പഠിപ്പിച്ചത്, തരൂർ പറഞ്ഞു.
1930 കളിൽ കേരളത്തിലെ സാമൂഹിക സാഹിത്യ മേഖലകൾ പ്രക്ഷുബ്ധമായിരുന്നു. നോവൽ എന്ന സാഹിത്യശാഖയ്ക്ക് അത് ഉയിർത്തെഴുന്നേൽപ്പിന്റെ കാലമായിരുന്നു. അത് തനിയെ ഉണ്ടായൊരു നവോത്ഥാനമായിരുന്നില്ല. പല ഘടകങ്ങളും കൂടിച്ചേർന്നപ്പോഴാണ് അത് സംഭവിച്ചത് - സാമൂഹിക ബോധമുള്ള എഴുത്തുകാരുടെ പുതിയൊരു തലമുറയുടെ ഉദയം, നവസാക്ഷരരുടെയിടയിൽ വളർന്നുവന്ന വായനയോടുള്ള ആസക്തി എന്നിവ. ഏറ്റവും ഉദാത്തമായ കാരണം ഫ്രഞ്ച്, റഷ്യൻ സാഹിത്യം തുറന്നിട്ട വാതായനങ്ങളായിരുന്നു.
യൂറോപ്യൻ ആധുനികതയുടെ ആദ്യകാല വക്താക്കളായിരുന്നു കുറ്റിപ്പുഴ കൃഷ്ണപിള്ളയും കേസരി ബാലകൃഷ്ണപിള്ളയും. അവരുടെ സാഹിത്യ വിമർശന രചനകളാണ് മലയാളികൾക്ക് ദൊസ്തെവിസ്കിയെയും, ഗോർക്കിയെയും, മോപ്പസാങ്ങിനെയും യുഗോയെയും സോളോയെയുമൊക്കെ പരിചയപ്പെടുത്തിയത്. ആത്മവിമർശനത്തിനും, റിയലിസത്തിനും, സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന, ചോദ്യം ചെയ്യുന്ന സാഹിത്യത്തിനായി അവർ എഴുത്തുകാരെ പ്രേരിപ്പിച്ചു.
1942 ൽ പ്രസിദ്ധീകരിക്കപ്പെട്ട പി കേശവദേവിന്റെ ഓടയിൽ നിന്ന് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായിരുന്നു. പക്ഷെ വിക്ടർ യൂഗോയുടേതുമായി അതിന് സമാനതകളുണ്ടായിരുന്നു - അധികാരമുള്ളവരുടെ കാപട്യത്തെ വെല്ലുവിളിച്ചത്, സ്റ്റേറ്റിന്റെ നിഷ്ക്രിയത്വത്തെ എതിർക്കുന്നത്, സാഹിത്യത്തെ ഒരു കണ്ണാടിയായും, ലക്ഷ്യപ്രഖ്യാപനമായും കണ്ടത് ഒക്കെ സമാനതകളായിരുന്നു. ലാളിത്യത്തിൽ ഒളിച്ചുകടത്തിയ ഇതേ അനുരണനങ്ങൾ വൈക്കം മുഹമ്മദ് ബഷീറിന്റെ "പാത്തുമ്മയുടെ ആടിലും" കാണാവുന്നതാണ്. ആ കൃതിയിലെ മൗലികമായ അനുതാപം, അബ്‌സേർഡ് ഹാസ്യം എന്നിവ ഫ്രഞ്ച് അസ്തിത്വവാദത്തോടും അതിന്റെ ഉപശാഖയോടും കടപ്പെട്ടിരിക്കുന്നു.
മാർക്വേസും വിജയനും
ഈ സംഭാഷണത്തിൽ, മലയാളത്തിലെ പ്രശസ്തനായ സാഹിത്യകാരൻ ഒ.വി. വിജയനും, ഗബ്രിയേൽ ഗാർസിയ മാർക്വേസും ഒരേ സമയത്താണ് മാജിക്കൽ റിയലിസം എന്ന സാഹിത്യ ശാഖ കണ്ടെത്തിയത്. മാർക്വേസ് "ഏകാന്തതയുടെ നൂറു വർഷങ്ങൾ" എഴുതിയ അതേ സമയത്താണ് വിജയൻ "ഖസാക്കിന്റെ ഇതിഹാസം" എഴുതിയത്. മാർക്വേസ് ലോകപ്രശസ്തനായി, നൊബേൽ സമ്മാനം നേടി. വിജയൻ കേരളത്തിൽ പ്രശസ്തനാണ്, പക്ഷേ മറ്റൊരിടത്തും അദ്ദേഹം അറിയപ്പെട്ടില്ല തരൂർ പറഞ്ഞു.
ഡി.സി. ബുക്‌സിന്റെ തിരുവനന്തപുരം ശാഖയിലെ ഫ്രഞ്ചു പുസ്തകങ്ങളുടെ പുതിയ വിഭാഗത്തിന്റെ ഉദ്‌ഘാടന ചടങ്ങിലാണ് കേരളത്തിലെ സാഹിത്യ-രാഷ്ട്രീയ മേഖലകളിൽ സാഹിത്യത്തിന്റെ സ്വാധീനത്തെക്കുറിച്ച് തരൂർ വാചാലനായത്.
"Pavangal", the Malayalam translation of Victor Hugo's "Les Miserables" was one of the sparks that led EMS Namboodiripad to Marxist ideology, said Sashi Tharoor.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
