

കൊച്ചി: പ്രമുഖ പെൻസിൽ കമ്പനികൾ പാക്കിങ് ജോലി ചെയ്ത് വീട്ടിലിരുന്ന് ലക്ഷങ്ങൾ നേടാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യങ്ങൾ തട്ടിപ്പാണെന്ന് പൊലീസ്. ജോലിയുടെ രജിസ്ട്രേഷനും മറ്റുമായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടക്കുന്നത്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പൊലീസ് ജാഗ്രത മുന്നറിയിപ്പ് നൽകിയത്.
പൊലീസിന്റെ കുറിപ്പ്
പ്രമുഖ പെൻസിൽ കമ്പനികളിൽ പാക്കിംഗ് ജോലി, വീട്ടിലിരുന്നു ലക്ഷങ്ങൾ നേടാമെന്ന് വാഗ്ദാനവുമായി സമൂഹമാധ്യമങ്ങളിൽ വരുന്ന പരസ്യം തട്ടിപ്പാണ്.
ഇത്തരം ജോലി വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളിൽ വിളിക്കേണ്ട മൊബൈൽ നമ്പർ വരെ നൽകിയാണ് തട്ടിപ്പ്. പല പോസ്റ്റുകളിലും പല നമ്പറുകൾ ആണ് കോൺടാക്റ്റ് നമ്പറായി കൊടുത്തിരിക്കുന്നത്. ഉയർന്ന ശമ്പളം പ്രതീക്ഷിച്ച് ജോലിക്ക് വേണ്ടി വാട്സാപ് നമ്പറിൽ ബന്ധപ്പെടുന്നവരോട് ഗൂഗിൾ പേ വഴിയോ ഫോൺപേ വഴിയോ രജിസ്ട്രേഷൻ ഫീസ് ആവശ്യപ്പെടും. അടുത്ത പടി ഫോട്ടോ വാങ്ങി കമ്പനിയുടെതെന്ന രീതിയിൽ വ്യാജ തിരിച്ചറിയൽ കാർഡ് അയച്ചുകൊടുക്കും. മേൽവിലാസം വെരിഫൈ ചെയ്യാനും കൊറിയർ ചാർജ്ജായി പണം ആവശ്യപ്പെട്ടാണ് തട്ടിപ്പ് നടത്തുന്നത്. നടരാജ് പെൻസിലിന്റെ പേരിൽ ജോലി വാഗ്ദാനം ചെയ്യുന്ന പോസ്റ്റുകൾ തട്ടിപ്പാണ് എന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates