തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലറുടെ പുനർ നിയമനത്തിൽ മന്ത്രി ആർ ബിന്ദുവിനെതിരായ ഹർജിയിൽ ഉത്തരവ് വെള്ളിയാഴ്ച. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയാണ് ലോകായുക്ത പരിഗണിച്ചത്. വിസിയുടെ പുനർ നിയമനത്തിൽ അന്വേഷണം ആവശ്യമുണ്ടോ എന്നതും വെള്ളിയാഴ്ച തീരുമാനിക്കും.
മന്ത്രി പ്രപ്പോസൽ നൽകിയെങ്കിൽ നിയമനാധികാരിയായ ചാൻസലർ അത് എന്തുകൊണ്ടു നിരസിച്ചില്ലെന്നു വാദത്തിനിടെ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ചോദിച്ചു. ചാൻസലർക്കെതിരെ ആരോപണമില്ലെന്നും, മന്ത്രി പദവി ദുരുപയോഗം ചെയ്തെന്നും പക്ഷപാതം കാണിച്ചെന്നുമാണു പരാതിയെന്നും പരാതിക്കാരനു വേണ്ടി ഹാജരായ ജോർജ് പൂന്തോട്ടം പറഞ്ഞു. ബിന്ദു മന്ത്രി പദവി ദുരുപയോഗം ചെയ്തെന്ന ആരോപണത്തിനു തെളിവില്ലെന്നു ലോകായുക്ത പറഞ്ഞു. വൈസ് ചാൻസലറിൽ നിന്നു മന്ത്രിക്ക് എന്തെങ്കിലും പ്രത്യുപകാരം ലഭിച്ചതായി തെളിവും സമർപ്പിച്ചിട്ടില്ല.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യയ്ക്കു മലയാളം അസോഷ്യേറ്റ് പ്രഫസറായി നിയമനം നൽകിയതിന്റെ പ്രത്യുപകാരമാണെന്ന ആരോപണം നിലനിൽക്കില്ല. രാഷ്ട്രീയക്കാരന്റെ ഭാര്യയെന്നതു വലിയ അപരാധമാണോ? ഒരു സ്ത്രീ ആരുടെയെങ്കിലും ഭാര്യയായിരിക്കും. പല അധ്യാപക തസ്തികകളിലേക്കും ഈ ഘട്ടത്തിൽ കണ്ണൂർ സർവകലാശാല നിയമനം നടത്തിയിട്ടുണ്ട്. ഈ നിയമനത്തിൽ മന്ത്രിയുടെ റോൾ എന്താണെന്നു ലോകായുക്ത ചോദിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates