

കൊച്ചി: സർവീസ് ചാർജ് ഈടാക്കിയിട്ടും ഫോൺ ശരിയാക്കി നൽകുന്നതിൽ വീഴ്ച വരുത്തിയ മൊബൈൽ റിപ്പയറിങ് സ്ഥാപനം ഉപഭോക്താവിന് തകരാർ പരിഹരിച്ച് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. കോടതി ചെലവ് നൽകണമെന്നും കമ്മിഷൻ ഉത്തരവിട്ടു.
പെന്റാ മേനകയിൽ പ്രവർത്തിക്കുന്ന സ്പീഡ് സർവീസസ് ആൻഡ് റിപ്പയറിങ് എന്ന സ്ഥാപനത്തിനെതിരെ എറണാകുളം അമ്പലമുകൾ സ്വദേശി കുര്യാക്കോസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2022 ഡിസംബറിലാണ് രണ്ട് ഐഫോണുകൾ നന്നാക്കുന്നതിന് പരാതിക്കാരൻ സ്ഥാപനത്തെ സമീപിച്ചത്. ആകെ 13,700 രൂപയും നൽകി. എന്നാൽ ഫോൺ ശരിയാക്കി നൽകാനോ തുക തിരികെ നൽകാനോ സ്ഥാപനം തയ്യാറായില്ല.
30 ദിവസത്തിനകം ഫോൺ റിപ്പയർ ചെയ്ത് പരാതിക്കാരന് നൽകണം. അതിന് കഴിയുന്നില്ലെങ്കിൽ പരാതിക്കാരനോട് സർവീസ് ചാർജായി വാങ്ങിയ തുക തിരികെ നൽകണം. പരാതിക്കാരൻ അനുഭവിച്ച മാനസിക ക്ലേശത്തിന് 5000 രൂപയും കേസ് നടത്തിപ്പിന്റെ ചെലവിലേക്കായി 3000 രൂപയും 45 ദിവസത്തിനകം നൽകാനും നിർദേശിച്ചിട്ടുണ്ട്. ഡി ബി ബിനു അധ്യക്ഷനും വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റേതാണ് ഉത്തരവ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
