

തിരുവനന്തപുരം: സിപിഎമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് സഹാതാപം മാത്രമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ആരോപണങ്ങളെയെല്ലാം പാര്‍ട്ടി അതിജീവിക്കും. തകര്‍ത്തുകളയാമെന്ന ദുര്‍മോഹം ആര്‍ക്കും വേണ്ട. സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയാകും മുന്‍പേ തനിക്ക് നേരെ ആക്രമണം ഉണ്ടായി. മുഖ്യമന്ത്രിയായപ്പോഴും ഹീനമായ ആക്രമണം തുടര്‍ന്നു. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ജനം ചവറ്റുകൊട്ടയില്‍ എറിഞ്ഞെന്നും പിണറായി പറഞ്ഞു.
ഇനിയും ഈ പ്രസ്ഥാനത്തെ തകര്‍ത്ത് കളയാമെന്ന ദുര്‍മോഹം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവരോട് സഹതാപം രേഖപ്പെടുത്താന്‍ മാത്രമേ കഴിയുകയുള്ളു. എല്ലാത്തിനെയും അതിജീവിച്ച് പ്രസ്ഥാനം മുന്നോട്ട് പോകും. 2016ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ ആ ഘട്ടത്തില്‍ തന്നെ ആ സര്‍ക്കാരിനെതിരെ ശക്തമായ ആക്രമണം ഉണ്ടായിരുന്നു, മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന ആള്‍ എന്ന നിലയില്‍ തനിക്കെതിരെയും ആക്രമണങ്ങള്‍ ഉണ്ടായി. പഴയകാലം ഓര്‍ത്താല്‍ മനുഷ്യത്വരഹിതമായ ആക്രമണമാണ് ആഘട്ടത്തില്‍ ഉയര്‍ന്നതെന്ന് ഓര്‍മയില്‍ വരുന്നതെന്ന് പിണറായി പറഞ്ഞു.
കോവിഡ് കാലത്ത് എല്ലാവരും ഒന്നിച്ച് നിന്നപ്പോഴും അട്ടിമറിക്കുന്ന ഇടപെടലുകള്‍ ഉണ്ടായി. ഡാറ്റ ചോര്‍ത്തിയെന്നായിരുന്നു അന്ന് ആരോപണം. എത്രമാത്രം ഹീനമായ ആരോപണങ്ങള്‍ ഉയര്‍ത്താന്‍ തയ്യാറാകുമെന്നതിന്റെ ഭാഗമായിട്ടായിരുന്നു ബിരിയാണി ചെമ്പിലെ സ്വര്‍ണക്കടത്ത് ഉണ്ടായത്. ഇത്തരം ആരോപണങ്ങള്‍ വിശദീകരിക്കാന്‍ ഇപ്പോള്‍ ഇല്ല, എന്നാല്‍ അത്തരത്തില്‍ ഉയര്‍ത്തിയ ഒരു ആരോപണവും നിയമത്തിന് മുന്നില്‍ നിലനിന്നിട്ടില്ല. മാത്രമല്ല ജനങ്ങള്‍ അവയെല്ലാം ചവിട്ടിക്കൂട്ടി ചവറ്റുകൊട്ടയില്‍ എറിഞ്ഞു. 2021ല്‍ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി എല്‍ഡിഎഫിന് ജനം തുടര്‍ഭരണം സമ്മാനിച്ചു. അതോടുകൂടി ആക്രമണത്തിന്റെ പെരുമഴ തന്നെയാണ് പിന്നീട് ഉണ്ടായത്, സിപിഎമ്മിനെയും എല്‍ഡിഎഫിനെയും തകര്‍ത്തേ തീരു എന്ന രീതിയില്‍ സംഘടിത ആക്രമണമാണ് ഉണ്ടായത്. 2021ലെ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ യുഡിഎഫ് ബിജെപിയും സംസ്ഥാന തലത്തില്‍ ഏകോപനം ഉണ്ടായതായും പിണറായി പറഞ്ഞു,
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates