

തിരുവനന്തപുരം: ലോകത്തെമ്പാടും മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്നും മാറിനില്‍ക്കാന്‍ കേരളത്തിന് കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കില്ലെന്ന് നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ നയങ്ങളില്‍ മാറ്റം വരുത്തില്ലെന്ന് പറയാന്‍ കഴില്ല. എല്ലാകാലത്തും ഒരേ നയത്തില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി. പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ഉയർന്ന ചർച്ചകളിലാണ് മന്ത്രിയുടെ പ്രതികരണം.
ലോക ബാങ്കില്‍ നിന്നും ഫണ്ട് വാങ്ങില്ലെന്ന ഇടത് നയം തിരുത്തിയെന്നതും മന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, ടൂറിസം, ലോക ബാങ്ക് ഫണ്ട്, സ്വകാര്യ സ്ഥാപനങ്ങളെ കൊണ്ടുവരുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നേരത്തെ സ്വീകരിച്ച നിലപാടുകളില്‍ മാറ്റം ഉണ്ടായിട്ടുണ്ട്. നാട്ടിലെയും രാജ്യത്തിന്റെയും സ്ഥിതി മനസിലാക്കിയാണ് ലോക ബാങ്ക് ഫണ്ട് വാങ്ങില്ലെന്ന നിലപാട് മാറ്റിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എല്ലാകാലത്തും എന്‍ഇപിയെ പിടിച്ച് കേന്ദ്രത്തില്‍ നിന്ന് കിട്ടേണ്ട കോടിക്കണക്കിന് രൂപ വേണ്ടെന്ന് വയ്ക്കാന്‍ ആകില്ലെന്നും മന്ത്രി അറിയിച്ചു.
ഫെഡറല്‍ തത്വങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ തീരുമാനം.ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍സിഇആര്‍ടി ജനറല്‍ ബോഡി യോഗത്തില്‍, 20 സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ ഉണ്ടായിരുന്നിട്ടും, കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സംസാരിച്ചത് കേരളം മാത്രമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങളെയും പൊതു ഇടങ്ങളെയും വര്‍ഗീയവല്‍ക്കരിക്കാനുള്ള രാജ്ഭവന്റെ നീക്കത്തെ നേരിട്ട് എതിര്‍ക്കുകയും ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്ത ഏക വിദ്യാഭ്യാസ മന്ത്രി കേരളത്തിന്റെതാണ്. കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ചും ഗവര്‍ണറുടെ അധികാരങ്ങളെക്കുറിച്ചും നമ്മുടെ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തി ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ധൈര്യം കാണിച്ച സംസ്ഥാനമാണ് നമ്മുടേത്. ഫണ്ട് തടഞ്ഞുവെച്ച് സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്നത് കേന്ദ്രമാണ്. ആ സാമ്പത്തിക ഉപരോധത്തെ അതിജീവിച്ച് നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കുകയാണ് നാം ചെയ്യുന്നത് എന്നും വി ശിവന്‍കുട്ടി വിശദീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates