

ആലപ്പുഴ: ഒരു മാസം മുൻപ് കാണാതായ, അഞ്ച് ദിവസം മുൻപ് മരണം സ്ഥിരീകരിച്ച സ്ത്രീക്കായി പൊലീസിന്റെ തിരച്ചിൽ നോട്ടീസ്. പുളിങ്കുന്ന് പഞ്ചായത്ത് ഒൻപതാം വാർഡ് കെട്ടിടത്തിൽ വീട്ടിൽ അംബുജാക്ഷിയാണ് (70) മരിച്ചത്. ഇവർ മരിച്ചത് അറിയാതെയാണ് പൊലീസിന്റെ തിരച്ചിൽ നോട്ടീസ്. ജില്ലാ തലത്തിൽ തിരച്ചിൽ നോട്ടീസുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കു പറ്റിയ അബദ്ധമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.
സംസാരശേഷിയില്ലാത്ത അംബുജാക്ഷിയെ കാണാനില്ലെന്ന് ഒരു മാസം മുൻപാണ് പരാതി ലഭിച്ചത്. പരാതിക്ക് പിന്നാലെ പുളിങ്കുന്ന് പൊലീസ് കേസെടുത്തു. അന്വേഷണത്തിൽ ഒരു വിവരവും ലഭിക്കാത്തതിനാൽ തിരച്ചിൽ നോട്ടീസ് പ്രസിദ്ധീകരിക്കാനായി പൊലീസ് 13ന് ആലപ്പുഴ ഡിസിആർബി ഡിവൈഎസ്പിക്കു വിവരങ്ങൾ കൈമാറി.
16ന് വീടിനടുത്തുള്ള വയലിൽ അഴുകിയ നിലയിൽ കണ്ട മൃതദേഹം അംബുജാക്ഷിയുടേതാണെന്ന് സ്ഥിരീകരിച്ചു. ഇതറിയാതെയാണ് ആലപ്പുഴയിൽ നിന്ന് തിരച്ചിൽ നോട്ടീസ് പ്രസിദ്ധീകരിച്ചത്.
മൃതദേഹത്തിലെ വസ്ത്രങ്ങൾ നോക്കിയാണ് മരിച്ചത് അംബുജാക്ഷിയാണെന്ന് പൊലീസ് പ്രാഥമികമായി സ്ഥിരീകരിച്ചത്. ഡിഎൻഎ സാംപിളും മറ്റും പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും ഫലം വേഗം ലഭിക്കില്ല. അതിനാൽ ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ലെന്നു പറയാമെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.
മൃതദേഹം ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഫൊറൻസിക് പരിശോധനാ ഫലം ലഭിച്ച ശേഷമേ സംസ്കാരം നടത്തൂ എന്നും പൊലീസ് അറിയിച്ചു. അംബുജാക്ഷിയുടെ വീടിനു സമീപത്തെ വിജനമായ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
