നിലമ്പൂർ : നിലമ്പൂർ ടൗണിനോട് ചേർന്ന വീട്ടിൽ മരിച്ചനിലയിൽ കണ്ട ദണ്ഡപാണി (70)യുടെ മരണം കൊലപാതകമെന്ന് കണ്ടെത്തി പൊലീസ്. പ്രതിയായ നിലമ്പൂർ കല്ലേമ്പാടം ചെറുവത്തുകുന്ന് വീട്ടിൽ ചന്ദ്രനെ (51) നിലമ്പൂർ പൊലീസ് സംഘം അറസ്റ്റുചെയ്തു.
വീട്ടിൽ ഒറ്റയ്ക്കു താമസിച്ചിരുന്ന ദണ്ഡപാണിയെ ഫെബ്രുവരി 13-നാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീട് സ്ഥിരമായി പൂട്ടിക്കിടക്കുന്നതിനാൽ അയൽവാസികളാരും അവിടേക്ക് ശ്രദ്ധിക്കാറില്ല. ഭാര്യ മരിച്ചിട്ട് രണ്ടു വർഷമായി. രണ്ടു മക്കൾ വേറെ വീട്ടിലാണ് താമസം. മകൻ ബാബുവാണ് മൃതദേഹം അഴുകി ദുർഗന്ധം വമിക്കുന്ന വിവരം പൊലീസിനെ അറിയിച്ചത്.
മൃതദേഹം കിടന്നിരുന്ന കട്ടിലിൽ പോസ്റ്റ് കാർഡിൽ ഒരു കുറിപ്പ് പൊലീസ് കണ്ടിരുന്നു. മഞ്ചേരി മെഡിക്കൽകോളേജിലെ പോസ്റ്റ്മാർട്ടം പരിശോധനയിലും കൊലപാതക സാധ്യതയുടെ സൂചന കിട്ടി. ഒരു വർഷത്തോളമായി ദണ്ഡപാണിയുമായി പരിചയമുള്ള ചന്ദ്രനും ദണ്ഡപാണിയുമായി ജനുവരി 28-ന് വഴക്കുണ്ടായി. ചന്ദ്രൻ രാത്രിയിൽ തിരിച്ചെത്തി ഉറങ്ങുകയായിരുന്ന ദണ്ഡപാണിയെ വീടിന്റെ പിറകുവശത്തു നിന്ന് പാതി മുറിഞ്ഞ സിമന്റ് കട്ട എടുത്തു കൊണ്ടുവന്ന് തലയ്ക്ക് ശക്തിയായി ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
15 ദിവസത്തിന് ശേഷമാണ് മരണം പുറത്തറിയുന്നത്
ദണ്ഡപാണി മരിച്ചു എന്ന് ധരിച്ച് അവിടെ ഉണ്ടായിരുന്ന വെള്ളി ആഭരണം കൈവശപ്പെടുത്തി. താക്കോൽ ഉപയോഗിച്ച് ലോക്കർ തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അവിടെ നിന്നു കിട്ടിയ കുറച്ചു പണവും ദണ്ഡപാണിയുടെ തോൾസഞ്ചിയും എടുത്ത് പ്രതി സ്ഥലംവിട്ടു. ഒരാഴ്ചയോളം ഗൂഡല്ലൂരിലെ ബന്ധുവീട്ടിലും ലോഡ്ജിലും താമസിച്ച് നിലമ്പൂരിൽ മടങ്ങിയെത്തിയപ്പോഴാണ് അറസ്റ്റുണ്ടായത്.
15 ദിവസത്തിന് ശേഷമാണ് ദണ്ഡപാണിയുടെ മരണം പുറത്തറിയുന്നത്. മൃതദേഹത്തില്‍ മണ്ണെണ്ണ ഒഴിച്ചിരുന്നു. ദണ്ഡപാണിയെ കൊലപ്പെടുത്തിയതിന് ശേഷം പ്രതി പല തവണ ഈ വീട്ടിലെത്തി. ഒരു ദിവസം ഇവിടെ കഴിയുകയും ചെയ്തതായി പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates