

മലപ്പുറം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ആധിപത്യം പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ നാടകങ്ങളാണ് അരങ്ങേറുന്നത്. വിജയം കൈപ്പിടിയിലൊതുക്കാന്‍ സഖ്യസമവാക്യങ്ങള്‍ മാറ്റി മറിക്കുകയും പുനര്‍നിര്‍മിക്കുകയുമൊക്കെയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. സംസ്ഥാനത്തൊട്ടാകെയുള്ള പാര്‍ട്ടി സിദ്ധാന്തങ്ങള്‍ അടിമുടി പൊളിച്ചാണ് പരമ്പരാഗത മുന്നണി സമവാക്യങ്ങള്‍ ഉപേക്ഷിക്കുകയും പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചിരിക്കുന്നത്. പൊന്‍മുണ്ടത്തില്‍ ഇത്തവണ രാഷ്ടീയ ഗണിതം മാറിമറിയുകയാണ്. ജനകീയ മുന്നണിയുടെ ബാനറില്‍ പ്രത്യയശാസ്ത്രപരമായ എല്ലാ അതിരുകളും ഭേദിച്ച് സിപിഎമ്മുമായി കൈകോര്‍ക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.
പഞ്ചായത്ത് രൂപീകരണത്തിനുശേഷം പൊന്‍മുണ്ടത്തില്‍ ലീഗും കോണ്‍ഗ്രസും ഒരിക്കലും പൊതുവായ നിലപാട് സ്വീകരിച്ചിട്ടില്ല. പ്രാദേശികമായി പരിമിതമായ ശക്തി മാത്രമുള്ള സിപിഎമ്മിലേക്കാണ് കോണ്‍ഗ്രസ് വിഭാഗങ്ങളുടെ പരമ്പരാഗതമായിട്ടുള്ള ചാഞ്ചാട്ടം. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ് വീണ്ടും സിപിഎമ്മുമായി സഖ്യത്തിലേർപ്പെടാനാണ് തീരുമാനം. പതിറ്റാണ്ടുകളായി പൊന്‍മുണ്ടത്ത് ലീഗും കോണ്‍ഗ്രസും ബദ്ധവൈരികളാണ്. എന്നാല്‍ ഇത്തവണത്തെ നിലപാട് യുഡിഎഫ് ക്യാമ്പില്‍ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. നിലവിലെ ധാരണ പ്രകാരം, 18 സീറ്റുകളില്‍ 11 എണ്ണത്തില്‍ കോണ്‍ഗ്രസ് മത്സരിക്കും. അഞ്ചെണ്ണത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. ബാക്കി രണ്ടെണ്ണം ടീം പൊന്‍മുണ്ടം ആയിരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ മലപ്പുറത്ത് യുഡിഎഫിന്റെ പ്രബല ശക്തിയായ ലീഗ് ഒട്ടും തൃപ്തരല്ല. ഇക്കാര്യത്തില്‍ അതൃപ്തി വ്യക്തമാക്കിക്കൊണ്ടാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചത്.
'എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും യുഡിഎഫ് മുന്നണിയില്‍ നിന്നുകൊണ്ടു മത്സരിക്കുകയെന്നതാണ് ലീഗിന്റെ നിലപാട്. പൊന്‍മുണ്ടത്തില്‍ സംഭവിക്കുന്നത് നിര്‍ഭാഗ്യകരമാണ്. പ്രാദേശിക തലത്തില്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ഒരു പരിഹാരവും ഉണ്ടായില്ല. ഞങ്ങളുടെ ആശങ്കകള്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്, തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു,' അദ്ദേഹം പറഞ്ഞു.
തീരുമാനങ്ങള്‍ ഒന്നും അന്തിമമല്ലെന്നാണ് പ്രതിരോധത്തിലായ കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. 'പൊന്‍മുണ്ടത്തിന് വളരെ വ്യത്യസ്തമായ ഒരു രാഷ്ട്രീയ ചരിത്രമുണ്ട്. പരമ്പരാഗതമായി യുഡിഎഫ് അവിടെ പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ലീഗ് ആശങ്കകള്‍ ഉന്നയിച്ചതിനെത്തുടര്‍ന്ന് ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ പ്രാദേശിക നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സീറ്റ് വിഭജനത്തില്‍ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല, വണ്ടൂര്‍ എംഎല്‍എയും കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമായ എ പി അനില്‍കുമാര്‍ ടിഎന്‍ഐഇയോട് പറഞ്ഞു.
അതേസമയം, സിപിഎം ഇക്കാര്യത്തില്‍ ആത്മവിശ്വാസത്തിലാണ്. യുഡിഎഫില്‍ നിരാശരായ ഏതൊരു വിഭാഗത്തിന്റെയും പിന്തുണ സ്വാഗതം ചെയ്യുമെന്നാണ് സിപിഎമ്മിന്റെ നിലപാട്. 'പൊന്‍മുണ്ടത്തില്‍ കോണ്‍ഗ്രസുമായി ഞങ്ങള്‍ക്ക് ഔദ്യോഗിക സഖ്യമില്ല. എന്നാല്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇപ്പോള്‍ സിപിഎമ്മില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുണ്ട് . അവരുടെ വോട്ടുകള്‍ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു,' സിപിഎം ജില്ലാ സെക്രട്ടറി വി പി അനില്‍ പറഞ്ഞു. വാഴയൂരിലും സമാനമായ ഒരു അഴിച്ചുപണി പ്രകടമാണ്. അവിടെ സിപിഐ എല്‍ഡിഎഫുമായി ബന്ധം വേര്‍പെടുത്തി യുഡിഎഫിനൊപ്പം ചേര്‍ന്ന് നാല് സീറ്റുകളില്‍ മത്സരിക്കാനാണ് തീരുമാനം. സിപിഐയുടെ വിടവാങ്ങലിനെ താല്‍ക്കാലിക വിള്ളലായിട്ടാണ് സിപിഎം കാണുന്നത്. 'പാര്‍ട്ടികള്‍ക്കിടയില്‍ പ്രാദേശിക പ്രശ്‌നങ്ങളുണ്ടെന്നത് ശരിയാണ്, പക്ഷേ എല്‍ഡിഎഫ് അവ ആഭ്യന്തര ചര്‍ച്ചകളിലൂടെ പരിഹരിക്കുന്നു. ഇടതുമുന്നണിയുടെ ഐക്യമാണ് ഞങ്ങളുടെ മുന്‍ഗണന,' വി പി അനില്‍ പറഞ്ഞു.
വ്യാഴാഴ്ചത്തെ എല്‍ഡിഎഫ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായി സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് സ്ഥിരീകരിച്ചു. 'പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് പ്രശ്‌നം പരിഹരിക്കാന്‍ ഇരു പാര്‍ട്ടികളും പ്രതിനിധികളെ നിയമിച്ചിട്ടുണ്ട്. എല്‍ഡിഎഫ് ഐക്യം നിലനിര്‍ത്താനും തുറന്ന ഏറ്റുമുട്ടല്‍ ഒഴിവാക്കാനുമാണ് ഞങ്ങളുടെ തീരുമാനം,' അദ്ദേഹം പറഞ്ഞു. കരുവാരക്കുണ്ട്, മക്കരപറമ്പ് പഞ്ചായത്തുകളിലും യുഡിഎഫില്‍ സമാനമായ പ്രശ്‌നങ്ങളുണ്ട്. എന്നിരുന്നാലും, തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പ്രതീക്ഷ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates