കേരളത്തിലെ കോണ്‍ഗ്രസ് സംഘടനാസംവിധാനം വളരെ ദുര്‍ബലം; ഭരണവിരുദ്ധ വികാരം മുതലാക്കാനാകുമോയെന്ന് സംശയം: സുനില്‍ കനുഗോലു

കോണ്‍ഗ്രസ് എംപിമാരോട് അവരവരുടെ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സുനില്‍ കനുഗോലു നിര്‍ദേശിച്ചു
സുനിൽ കനു​ഗോലു/ ഫെയ്സ്ബുക്ക്
സുനിൽ കനു​ഗോലു/ ഫെയ്സ്ബുക്ക്
Updated on
1 min read

തിരുവനന്തപുരം: കേരളത്തിലെ പാര്‍ട്ടി സംഘടനാ സംവിധാനം വളരെ ദുര്‍ബലമെന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു. അതുകൊണ്ടു തന്നെ കേരളത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുതലെടുക്കാനാകുമോയെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചതായി ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ദിരാഭവനില്‍ നടന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് സുനില്‍ കനുഗോലു ഈ സംശയമുന്നയിച്ചത്. മൂന്ന് എംപിമാരൊഴികെ കോണ്‍ഗ്രസിന്റെ 12 എംപിമാരും രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ പങ്കെടുത്തു. രാഹുല്‍ഗാന്ധി, ടി എന്‍ പ്രതാപന്‍, എംകെ രാഘവന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. 

കോണ്‍ഗ്രസ് എംപിമാരോട് അവരവരുടെ മണ്ഡലങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സുനില്‍ കനുഗോലു നിര്‍ദേശിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിലവിലെ സാഹചര്യം, സാമൂഹിക സ്ഥിതിഗതികള്‍, സിറ്റിംഗ് എംപിമാര്‍ വഹിക്കുന്ന പങ്ക്, വിജയസാധ്യതകള്‍ എന്നിവയെക്കുറിച്ച് സുനില്‍ കനുഗോലുവും സംഘവും പഠനം ആരംഭിച്ചിരുന്നു.

കോണ്‍ഗ്രസ് സംഘടനാസംവിധാനം താഴേത്തട്ടില്‍ വളരെ ദുര്‍ബലമാണെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. എല്‍ഡിഎഫ്, ബിജെപി സര്‍ക്കാരുകളെ ശക്തമായി എതിര്‍ക്കാനും, പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും സംഘം നിര്‍ദേശിക്കുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ ക്രിസ്ത്യന്‍, മുസ്ലീം വോട്ടുകളിലെ വ്യത്യാസം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംഭവിക്കാന്‍ ഇടയാക്കരുതെന്ന് സുനില്‍ കനുഗോലു ആവശ്യപ്പെട്ടു.

അതേസമയം കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരെയുള്ള എതിര്‍പ്പ് സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഗുണകരമായേക്കുമെന്നും സുനില്‍ കനുഗോലു അഭിപ്രായപ്പെട്ടു. പിന്നീട് പ്രതിപക്ഷ നേതാവിന്റെ കന്റോണ്‍മെന്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരായ സമരപരിപാടികള്‍ ചര്‍ച്ച ചെയ്തു. ജനുവരി മാസത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കേരള യാത്ര നടത്താനും തീരുമാനിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com