

കാസര്‍കോട്: അടിയന്തരാവസ്ഥക്കാലത്ത് വിവാദമായ രാജന്‍ കേസിലെ സാക്ഷിയും രാജന്റെ അധ്യാപകനുമായ കാസര്‍കോട് ചൗക്കി കെ കെ പുറം ചെമ്പകം വീട്ടില്‍ പ്രൊഫ. കെ കെ അബ്ദുള്‍ ഗഫാര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങൾ മൂലമായിരുന്നു അന്ത്യം. കോഴിക്കോട് ആര്‍ഇസിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അധ്യാപകനായിരുന്നു.
രാജനെ പൊലീസ് കസ്റ്റഡിയിലെടുക്കുംമുമ്പ് ജീവനോടെ കണ്ട വ്യക്തിയാണ് പ്രൊഫ. അബ്ദുള്‍ ഗഫാര്‍. രാജനെ കക്കയം ക്യാമ്പിലേക്ക് കൊണ്ടുപോയശേഷം പൊലീസ് അറിയിച്ച പ്രകാരം കോളജിനെ പ്രതിനിധാനം ചെയ്ത് അവിടേക്ക് പോയ വ്യക്തി കൂടിയാണ് അദ്ദേഹം.
കൊല്ലം ടികെഎം കോളജ്, കോഴിക്കോട് ആര്‍ഇസി എന്നിവിടങ്ങളില്‍ അധ്യാപകനായും ഭട്കല്‍ എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു. യെമനിലെ ഏഡനില്‍ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിച്ച ഇന്ത്യന്‍ സംഘത്തില്‍ അംഗമായിരുന്നു. അജ്മാന്‍ ഗള്‍ഫ് മെഡിക്കല്‍ കോളജിന്റെ സ്ഥാപകനും അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടറുമായിരുന്നു.
സൗദി അറേബ്യയിലെ അരാംകോ പെട്രോളിയം കമ്പനിയില്‍ എന്‍ജിനീയറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ പ്രവർത്തകനും എഴുത്തുകാരനും കൂടിയായ അദ്ദേഹത്തിന്റെ ആത്മകഥ ‘ഞാൻ സാക്ഷി’ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയാണ് പ്രകാശനം ചെയ്തത്. ഉമ്മുല്‍ ബര്‍ക്കത്ത് ജമീലയാണ് ഭാര്യ. ഫരീദ ഗഫാര്‍, ഡോ. ജമാലുന്നീസ ഗഫാര്‍, ഷഹനാസ് ഗഫാര്‍, ഡോ. ഷാജിര്‍ ഗഫാര്‍ എന്നിവര്‍ മക്കളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates