

കവരത്തി: അഡ്മിനിസ്ട്രേറ്റർക്കെതിരായ പ്രതിഷേധം ശക്തമാകുന്നതിന് ഇടയിൽ ലക്ഷദ്വീപ് ബിജെപിയിലും കൂട്ടരാജി. യുവമോർച്ച ജനറൽ സെക്രട്ടറി പി പി മുഹമ്മദ് ഹാഷിം ഉൾപ്പെടെ എട്ട് നേതാക്കളാണ് രാജി വെച്ചത്.
ലക്ഷദ്വീപിന്റെ ചുമതലയുള്ള ബിജെപി ദേശിയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിക്ക് ഇവർ രാജിക്കത്ത് നൽകി. എന്നാൽ മുൻ നിശ്ചയിച്ചത് പ്രകാരമുള്ള നടപടികൾ മാത്രമാണ് അഡ്മിനിസ്ട്രേറ്റർ നടപ്പിലാക്കുന്നത് എന്നാണ് കേന്ദ്രത്തിന്റെ നിലപാട്.അഡ്മിനിസ്ട്രേറ്ററുടെ മൊബൈൽ ഫോണിലേക്ക് സന്ദേശം അയച്ചെന്ന് ആരോപിച്ച് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. സർക്കാർ ഡയറി ഫാമുകൾ അടച്ച് പൂട്ടിയതിന് പിന്നാലെ അമൂൽ ഔട്ട്‍ലെറ്റിനായി സ്ഥലമേറ്റെടുക്കൽ നടപടികൾ ദ്വീപിൽ തുടങ്ങി.
പ്രഫൂൽ പട്ടേലിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചതിന് ശേഷം നടത്തിയ പരിഷ്കാരങ്ങളിൽ അതൃപ്തി വ്യക്തമാക്കി ബിജെപി ജനറൽ സെക്രട്ടറി എച്ച് കെ മുഹമ്മദ് കാസിം പ്രധാന മന്ത്രിക്ക് അയച്ച കത്ത് കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. ലക്ഷദ്വീപിലെ കർഷകർക്ക് നൽകി വന്ന സഹായങ്ങൾ നിർത്തലാക്കിയതിനെ കുറിച്ചും സ്‌കൂളുകൾ അടച്ചുപൂട്ടിയതിനെ കുറിച്ചും കരാർ ജീവനക്കാർ ഉൾപ്പെടെയുള്ളവരെ പിരിച്ചുവിട്ടതിനെ കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്. ദിനേശ്വർ ശർമയുടെ മരണശേഷം ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്റർ ചുമതല വഹിക്കുന്ന പ്രഫുൽ പട്ടേൽ, ലക്ഷദ്വീപിൽ വരാറില്ലെന്നും മുഹമ്മദ് കാസിം കത്തിൽ പറയുന്നു.
2020 ഒക്ടോബറിൽ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല ഏറ്റെടുത്തതിനു ശേഷം വെറും മൂന്നുതവണ മാത്രമാണ് പ്രഫുൽ പട്ടേൽ ലക്ഷദ്വീപിലേക്ക് വന്നത്. ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന ഹ്രസ്വസന്ദർശനങ്ങളായിരുന്നു അവ. കഴിഞ്ഞ രണ്ടുമാസമായി പട്ടേൽ ലക്ഷദ്വീപിൽ എത്തിയിട്ടില്ലെന്നും കാസിം കത്തിൽ പറയുന്നു. ലക്ഷദ്വീപിൽ ഭരണസ്തംഭനമാണെന്നും അദ്ദേഹം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates