

കൊച്ചി: നവകേരള സദസിനെതിരായ പ്രതിഷേധത്തില്‍ ഷൂ ഏറ് ഇനി ഉണ്ടാവില്ലെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. ഷൂ ഏറ് വൈകാരിക പ്രതിഷേധം മാത്രമാണ്. എങ്കിലും ജനാധിപത്യ സംവിധാനത്തില്‍ ഇതിനെ ഒരു സമരമാര്‍ഗമായി കാണാന്‍ കഴിയില്ല എന്ന കൃത്യമായ ബോധ്യം പ്രസ്ഥാനത്തിന് ഉണ്ടെന്നും അലോഷ്യസ് സേവ്യര്‍ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.
'പ്രവര്‍ത്തകരെ കൈകാര്യം ചെയ്യുമ്പോള്‍ അതിനെതിരായ പ്രതിഫലനമെന്നോണം ഉണ്ടായ വൈകാരിക പ്രതിഷേധമാണ് മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ ഉണ്ടായ ഷൂ ഏറ്. അത് സമരമാര്‍ഗമായി കണ്ട് കരുതി കൂട്ടി ചെയ്തതല്ല. സംസ്ഥാന വ്യാപകമായി ഇത്തരത്തിലുള്ള പ്രതിഷേധം സംഘടിപ്പിക്കുമെന്ന തരത്തിലുള്ള വ്യാഖ്യാനത്തിന്റെ ആവശ്യവുമില്ല. എങ്കില്‍ പോലും നാലു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഞങ്ങള്‍ നടത്തുന്ന സമരത്തെ നിയമം കൊണ്ടും ഡിവൈഎഫ്‌ഐ ഗുണ്ടകളെ കൊണ്ടും നേരിടാമെന്നാണ് പിണറായി വിജയന്റെ വ്യാമോഹമെങ്കില്‍ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകാനാണ് കെഎസ് യു തീരുമാനിച്ചിരിക്കുന്നത്. പിണറായി വിജയന്‍ കുത്തിയാല്‍ പൊട്ടുന്ന കുമിളകളാണ് കേരളത്തിലെ കെഎസ് യു എന്നും വിദ്യാര്‍ഥി സമരങ്ങളെന്നും മുഖ്യമന്ത്രി വിചാരിക്കേണ്ടതില്ല. ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് തീരുമാനം.'- അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
'നവകേരള സദസ് എറണാകുളത്തേയ്ക്ക് പ്രവേശിക്കുമ്പോള്‍ ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ പ്രവര്‍ത്തകരെ അതിക്രൂരമായി ആക്രമിക്കുന്ന സാഹചര്യം ഉണ്ടായി. ഇതിനെതിരെ ഉണ്ടായ വൈകാരിക പ്രതിഷേധമായാണ് ഷൂ ഏറിനെ നോക്കി കാണുന്നത്. സമരമാര്‍ഗമായി ഇതിനെ മുന്നോട്ടു കൊണ്ടുപോകില്ല. ജനാധിപത്യ സംവിധാനത്തില്‍ ഇതിനെ ഒരു സമരമാര്‍ഗമായി കാണാന്‍ കഴിയില്ല എന്ന കൃത്യമായ ബോധ്യം പ്രസ്ഥാനത്തിന് ഉണ്ട്'- അലോഷ്യസ് സേവ്യര്‍ കൂട്ടിച്ചേര്‍ത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates