

തിരുവനന്തപുരം: കെ സി വേണുഗോപാലിനെ 'നൂലില്‍ കെട്ടിയിറക്കിയവന്‍' എന്നും 'പെട്ടിതൂക്കി' എന്നും വിളിക്കുന്നവര്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ചരിത്രം മറക്കരുതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. കെഎസ്‌യു കാലം മുതല്‍ പോരാടി വളര്‍ന്ന നേതാവാണ് കെസി വേണുഗോപാല്‍. ആലപ്പുഴയില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ പ്രയാസമുള്ള മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടി വിജയിച്ച വ്യക്തിയാണ്. ഏതെങ്കിലും സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാത്ത നേതാവാണ് കെ സി വേണുഗോപാലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
വിഡി സതീശനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തതിന് പിന്നാലെ, തന്റെ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്. അപ്രിയ സത്യങ്ങളാണ്..! മുഴുവന്‍ കേട്ടിട്ട് വേണം കല്ലെറിയാന്‍. പാര്‍ട്ടി പുറത്താക്കിയ പാര്‍ട്ടിക്കാരന്റെ അഭിപ്രായമാണ്. ഇന്നല്ലെങ്കില്‍ പിന്നെ എന്ന് പറയാന്‍. എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഒരു വിഭാഗം മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും ചില സമുദായ നേതാക്കളും എഴുതിത്തള്ളിയ വിഡി സതീശന്‍ കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി മാറിയത് ചരിത്രപരമായ നീക്കമാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
പാര്‍ട്ടിയുടെ പരാജയങ്ങളില്‍ കെസി വേണുഗോപാലിനെ ക്രൂശിക്കുന്ന പ്രവണത അവസാനിപ്പിക്കണം. വി ഡി സതീശന് തന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും ഹൈക്കമാന്‍ഡ് തീരുമാനം നടപ്പിലാക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കിയത് പാര്‍ട്ടിയുടെ ഐക്യത്തെയാണ് സൂചിപ്പിക്കുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കേരളത്തില്‍ പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍, ഇത് ഓരോ കോണ്‍ഗ്രസ്-ലീഗ് പ്രവര്‍ത്തകന്റെയും സ്വപ്നസാക്ഷാത്കാരമാണെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയയിലും മറ്റും നടന്ന അധിക്ഷേപങ്ങള്‍ കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ല. കെ സി വേണുഗോപാല്‍ പെട്ടിതൂക്കിയല്ല. പയ്യന്നൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ തല്ലുകൊണ്ട് വളര്‍ന്ന നേതാവാണ്. ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയം ഉപേക്ഷിച്ച് കോണ്‍ഗ്രസിലേക്ക് വന്ന സന്ദീപ് വാര്യരെയും, വടകരയില്‍ പോരാടി വിജയിച്ച ഷാഫി പറമ്പിലിനെയും സ്വന്തം അണികള്‍ തന്നെ അധിക്ഷേപിക്കുന്നത് സിപിഎമ്മിനും ബിജെപിക്കും എളുപ്പവഴി ഒരുക്കിക്കൊടുക്കലാവുമെന്ന് രാഹുല്‍ മുന്നറിയിപ്പ് നല്‍കി. മാത്യു കുഴല്‍നാടന്‍, എം. ലിജു തുടങ്ങിയ നേതാക്കളെ തോല്‍പ്പിക്കണമെന്ന് പറയുന്നവര്‍ യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയെയാണ് തകര്‍ക്കുന്നത്. ഇനിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ 'ഹേറ്റ് പൊളിറ്റിക്‌സ്' അവസാനിപ്പിക്കണം. പത്ത് വര്‍ഷം തെരുവില്‍ സമരം ചെയ്തും കള്ളക്കേസുകള്‍ നേരിട്ടും നേടിയെടുത്ത ഈ വിജയം ആഘോഷിക്കാനുള്ളതാണ്. രാഹുൽ മാങ്കൂട്ടത്തിൽ അഭിപ്രായപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates