

തിരുവനന്തപുരം: ലൈംഗികാരോപണങ്ങള്‍ക്കു പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിൽനിയമസഭയിലെത്തിയതിന് പിന്നാലെ വരും ദിവസങ്ങളില്‍ മണ്ഡലത്തില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ശനിയാഴ്ച രാഹുല്‍ പാലക്കാട് എത്തും. സഭാ സമ്മേളനത്തില്‍ നിന്നും രാഹുല്‍ വിട്ടുനില്‍ക്കുമെന്ന സൂചനയാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്നത്. അതേസമയം, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുമായി കൂടിക്കാഴ്ചയ്ക്ക് രാഹുല്‍ മാങ്കൂട്ടത്തില്‍ ശ്രമിച്ചെങ്കിലും അവര്‍ അനുമതി നിഷേധിച്ചു.
സ്വന്തം തീരുമാനപ്രകാരമാണു രാഹുല്‍ ഇന്ന് നിയമസഭയിലെത്തിയത്. നിയമസഭയില്‍ വരരുതെന്ന് രാഹുലിനോട് പാര്‍ട്ടി നിര്‍ദേശിച്ചിരുന്നില്ല. സഭയിലെത്തിയ രാഹുലിന് പ്രതിപക്ഷ നിരയില്‍ നിന്ന് ലഭിച്ച കുറിപ്പും ചര്‍ച്ചയാകുന്നു. അതിന് അദ്ദേഹം മറുപടി എഴുതി നിയമസഭാ ജീവനക്കാരന്റെ കയ്യില്‍ ഏല്‍പ്പിക്കുകയും ചെയ്തു. പിന്നാലെ രാഹുല്‍ സഭയില്‍ നിന്ന് പുറത്തിറങ്ങുകയായിരുന്നു.
അതേസമയം, ഇന്നുചേരുന്ന കെപിസിസി നേതൃയോഗത്തില്‍ വൈസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ പങ്കെടുത്തേക്കില്ല. മുന്‍ കെപിസിസി നേതാക്കളടക്കം പങ്കെടുക്കുന്ന യോഗത്തില്‍ നിന്നാണ് ഷാഫി വിട്ടുനില്‍ക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ്, എസ്ഐആര്‍ സംസ്ഥാനത്ത് നടപ്പാക്കാനുള്ള തീരുമാനം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍, വി ഡി സതീശനെതിരായ സൈബര്‍ ആക്രമണം, വയനാട് ഡിസിസിയിലെ പ്രശ്നം തുടങ്ങിയ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗത്തില്‍ നിന്നാണ് ഷാഫി വിട്ടുനില്‍ക്കുന്നത്. രാഹുലിന് സംരക്ഷണം നല്‍കുന്നുവെന്ന വിമര്‍ശനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഷാഫിയുടെ തീരുമാനം.
യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷനൊപ്പമാണ് രാഹുല്‍ സഭയിലെത്തിയത്. സിപിഎം ബന്ധം അവസാനിപ്പിച്ചതിനുശേഷം പി.വി.അന്‍വറിനു നല്‍കിയ സീറ്റാണ് ഇപ്പോള്‍ രാഹുലിന് നല്‍കിയിരിക്കുന്നത്. സഭയില്‍ യുഡിഎഫ് ബ്ലോക്ക് തീര്‍ന്നതിനുശേഷം വരുന്ന അടുത്ത സീറ്റാണിത്. പുറകിലെ നിരയായതിനാല്‍ രാഹുല്‍ ഒറ്റയ്ക്കാണ് ഇരിക്കേണ്ടത്. ഇന്നു മുതല്‍ 19 വരെ, 29, 30, ഒക്ടോബര്‍ 6 മുതല്‍ 10 വരെ എന്നിങ്ങനെ 12 ദിവസമാണ് സഭ ചേരുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
