

തിരുവനന്തപുരം: മലപ്പുറം കിഴിശ്ശേരിയിലെ ഓട്ടോ ഡ്രൈവർ ഷൗക്കത്തിന്റെ ആത്മഹത്യയിൽ മുഖ്യമന്ത്രി വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വാഹന മോഡിഫിക്കേഷന്റെ പേരിൽ ഉദ്യോഗസ്ഥർ ദുരുപയോഗിക്കുന്ന നിയമങ്ങൾ പരിഷ്കരിക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം മുഖ്യമന്ത്രി പാലിച്ചിരുന്നെങ്കിൽ ആ പാവം ചെറുപ്പക്കാരന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി. കേരളത്തിലെ ആർടിഒ ഓഫീസുകളിൽ സാധാരണക്കാർ നേരിടുന്ന കൊടിയ പീഡനങ്ങളുടെയും ചൂഷണങ്ങളുടെയും നേർസാക്ഷ്യമാണ് ഷൗക്കത്തിന്റെ മരണമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
സിപിഎം ഭരിച്ചപ്പോഴും ഇന്ന് കോൺഗ്രസ്-മുസ്ലിം ലീഗ് സഖ്യം ഭരിക്കുമ്പോഴും ആർടിഒ ഓഫീസുകളുടെ കാര്യത്തിൽ യാതൊരു മാറ്റവുമില്ല. സാധാരണക്കാരെ പിഴിയുന്ന അഴിമതി കേന്ദ്രങ്ങളായി മോട്ടോർ വാഹന വകുപ്പ് മാറിയിരിക്കുകയാണ്. അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസും സിപിഎമ്മും രണ്ടാണെങ്കിലും ഒന്നാണെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. തങ്ങളെ വിശ്വസിച്ച് വോട്ട് ചെയ്ത യുവാക്കളെ കോൺഗ്രസ്-ലീഗ് സർക്കാർ പൂർണ്ണമായും വഞ്ചിക്കുകയാണെന്നും അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലപ്പുറം കിഴിശ്ശേരി പുളിയക്കോട് മുണ്ടപ്പറമ്പ് സ്വദേശിയായ ഷൗക്കത്ത് (33) കഴിഞ്ഞ വ്യാഴാഴ്ചയാണ് ജീവനൊടുക്കിയത്. ഇടനിലക്കാരില്ലാതെ നേരിട്ടെത്തിയതിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തന്റെ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിഷേധിച്ചുവെന്ന് ഫേസ്ബുക്കിൽ കുറിപ്പിട്ട ശേഷമായിരുന്നു ഷൗക്കത്തിന്റെ ആത്മഹത്യ. സംഭവത്തിൽ കൊണ്ടോട്ടി സബ് ആർടിഒ ഓഫീസിനെതിരായ പരാതികളിൽ ഗതാഗത മന്ത്രി സിപി ജോൺ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. വിവിധ തൊഴിലാളി യൂണിയനുകൾ നഗരത്തിൽ പ്രതിഷേധ മാർച്ച് നടത്തി. സംഭവത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates