

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ബംഗളൂരുവില്‍ കോടികളുടെ ഭൂമി ഇടപാട് നടത്തിയതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. ഫ്‌ലാറ്റുകളും ഭൂമിയും വാങ്ങിക്കൂട്ടിയതിന്റെ രേഖകള്‍ എസ്‌ഐടി പിടിച്ചെടുത്തു. സ്വന്തം പേരിലും പങ്കാളിയായ രമേശ് റാവുവിന്റെയും ഭാര്യയുടെയും പേരിലും ഭൂമിയും കെട്ടിടവും വാങ്ങി. പലിശ ഇടപാടുകള്‍ നടത്തിയിരുന്നുവെന്നും എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരുവിലെ വീട്ടില്‍ ഇന്നലെ രാവിലെ ആരംഭിച്ച പരിശോധന രാത്രിവരെ നീണ്ടു. വീട്ടില്‍ നിന്ന് ആഭരണങ്ങള്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുകയാണ്. ബംഗളൂരുവിനു പുറമേ സ്വര്‍ണപാളികളില്‍ അറ്റകുറ്റപ്പണി നടത്തിയ ചെന്നൈയിലെ സ്മാര്‍ട് ക്രിയേഷന്‍സിലും എസ്‌ഐടി പരിശോധന നടത്തി. ഇവിടെവച്ചാണ് സ്വര്‍ണപാളികളിലെ സ്വര്‍ണം വേര്‍തിരിച്ചത്.
ബംഗളൂരുവിലെ ഫ്‌ലാറ്റില്‍ നിന്നു 176 ഗ്രാം സ്വര്‍ണാഭരണങ്ങളും റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഉണ്ണിക്കൃഷ്ണന്‍ പോറ്റി ദ്വാരപാലക ശില്‍പങ്ങളില്‍ നിന്നു കവര്‍ന്നതെന്ന് കരുതുന്ന 400 ഗ്രാം സ്വര്‍ണം കര്‍ണാടകയിലെ ബെല്ലാരിയിലെ ജ്വല്ലറിയില്‍നിന്ന് എസ്‌ഐടി കണ്ടെടുത്തിട്ടുണ്ട്. ബെല്ലാരിയിലെ റൊഡ്ഡാം ജ്യുവല്‍സ് ഉടമ ഗോവര്‍ധന് സ്വര്‍ണം വിറ്റെന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 400 ഗ്രാം സ്വര്‍ണക്കട്ടികള്‍ കണ്ടെത്തിയത്.
ഉണ്ണികൃഷ്ണൻ പോറ്റി ഇത്രയും വലിയ ഭൂമി ഇടപാടുകൾ എങ്ങനെ നടത്തി, അതിനുള്ള സമ്പത്ത് എവിടെ നിന്ന് ലഭിച്ചു തുടങ്ങിയ കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായി ശനിയാഴ്ച രാത്രി വൈകിയും പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. പോറ്റിയെ ബെംഗളൂരു, ചെന്നൈ, ബെല്ലാരി എന്നിവിടങ്ങളിൽ തെളിവെടുപ്പിനായി കൊണ്ടുപോയിരുന്നു. തെളിവെടുപ്പ് ഇനിയും തുടരുമെന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
