ശബരിമലയില്‍ നിയന്ത്രണം നീക്കി; ദര്‍ശനം ഇത്തവണയും വെര്‍ച്വല്‍ ക്യൂ വഴി

സംസ്ഥാനത്ത് കോവിഡ് കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം നീക്കാനുള്ള മന്ത്രിസഭാ തീരുമാനം.
 ശബരിമല, ഫയല്‍ ചിത്രം
 ശബരിമല, ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി. മണ്ഡല -മകരവിളക്ക് കാലത്ത് ഭക്തര്‍ക്ക് യഥേഷ്ടം ശബരിമലയിലെത്താം. ദര്‍ശനം ഇത്തവണയും വെര്‍ച്വല്‍ ക്യൂ വഴിയായിരിക്കും. ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിന്റെതാണ് തീരുമാനം. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ ഇത്തവണത്തെ തീര്‍ഥാടനകാലത്തു കൂടുതല്‍ തീര്‍ഥാടകര്‍ ശബരിമലയിലേക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി കെ രാജന്‍, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള എല്ലാ ജോലികളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ദേവസ്വം മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. തീര്‍ഥാടനകാലം ആരംഭിക്കുന്നതിനു മുന്‍പേ ശബരിമലയിലേക്കുള്ള എല്ലാ റോഡുകളിലും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കും. തീര്‍ഥാടകരെത്തുന്ന സ്‌നാനഘട്ടങ്ങളും കുളിക്കടവുകളും അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കും. സന്നിധാനത്തും മറ്റു പ്രദേശങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനു വാട്ടര്‍ അതോറിറ്റി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തും.

തീര്‍ഥാടകരുടെ സൗകര്യത്തിനായി കെഎസ്ആര്‍ടിസി മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തീര്‍ഥാടനകാലത്ത് ആവശ്യമായ ക്രമീകരണം ഏര്‍പ്പെടുത്തും. സുരക്ഷ ശക്തമാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേക ഡ്യൂട്ടിയില്‍ വിന്യസിക്കും. മാലിന്യസംസ്‌കരണം ഉറപ്പാക്കുന്നതിന് ശുചിത്വമിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. തീര്‍ഥാടകരെത്തുന്ന സ്ഥലങ്ങളിലെല്ലാം ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വേര്‍തിരിച്ചു ശേഖരിക്കുന്നതിനു പ്രത്യേക ബിന്നുകള്‍ സ്ഥാപിക്കും. ഇത്തവണത്തെ തീര്‍ഥാടനം ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ചു നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

സെക്രട്ടേറിയറ്റ് അനക്‌സിലെ ലയം ഹാളില്‍ നടന്ന ചടങ്ങില്‍ തോമസ് ചാഴികാടന്‍ എംപി, എം.എല്‍.എമാരായ കെ.യു. ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, വാഴൂര്‍ സോമന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com