

കൊച്ചി: റവന്യൂ ഉദ്യോഗസ്ഥർ കൂട്ടത്തോടെ അവധിയെടുത്ത് സഹപ്രവർത്തകന്റെ വിവാഹത്തിന് പോയതോടെ താലൂക്ക് ഓഫീസിന്റേയും വില്ലേജ് ഓഫീസിന്റേയും പ്രവർത്തനം താളംതെറ്റി. കോതമംഗലത്താണ് ഓഫീസുകളിൽ പല ആവശ്യങ്ങൾക്കായി എത്തിയവർ നിരാശരായി മടങ്ങിയത്. ഇതിനെതിരെ പരാതിയും ഉയർന്നു.
താലൂക്ക് ഓഫീസിലെ ക്ലാർക്കിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ തഹസിൽദാർ ഉൾപ്പെടെയുള്ള സഹപ്രവർത്തകർ തിരുവനന്തപുരത്തേയ്ക്കു പോയി. വിവിധ ആവശ്യങ്ങൾക്കായി ഓഫീസുകളിലെത്തിയ പലർക്കും ഉദ്യോഗസ്ഥരില്ലാത്തതിനാൽ നിരാശയോടെ മടങ്ങേണ്ടിവന്നതായാണ് ആക്ഷേപം.
71 ഉദ്യോഗസ്ഥരുള്ള താലൂക്ക് ഓഫീസിൽ 27 പേരാണു ഹാജരുണ്ടായിരുന്നത്. 13 വില്ലേജ് ഓഫീസുകളിലായി 65 ഉദ്യോഗസ്ഥരുള്ളതിൽ 30 പേർ ഹാജരുണ്ടായി. എന്നാൽ, ചട്ടം പാലിച്ചു കലക്ടറുടെ അനുമതിയോടെയാണ് ഉദ്യോഗസ്ഥർ അവധിയെടുത്തതെന്നാണു അധികൃതരുടെ വിശദീകരണം.
താലൂക്ക്, വില്ലേജ് ഓഫീസുകളിലായി മുപ്പത്തഞ്ചോളം ഉദ്യോഗസ്ഥർ മാത്രമാണ് വിവാഹത്തിനു പോകാൻ അവധിയെടുത്തത്. ഓഫീസുകളിൽ എത്തിയില്ലെന്നു പറയുന്ന മറ്റ് ഉദ്യോഗസ്ഥർ വർക്ക് അറേഞ്ച്മെന്റിൽ വിവിധയിടങ്ങളിൽ ജോലിയിലുണ്ട്. സേവനങ്ങൾക്കു തടസമുണ്ടാകാതെ ഓഫീസുകളിൽ ക്രമീകരണം ഏർപ്പെടുത്തിയിരുന്നതായും അധികൃതർ വിശദീകരിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
