തിരുവനന്തപുരം: അടുത്ത മാസം മുതൽ നീല കാർഡുകാർക്കും 10.90 രൂപയ്‌ക്ക് റേഷൻകട വഴി അരി വിതരണം ചെയ്യുന്നത് പരിഗണിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. റേഷൻ വ്യാപാരികളുമായുള്ള ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവിൽ നീല കാർഡിലെ ഒരംഗത്തിന് കിലോക്ക് നാലുരൂപ വീതം രണ്ട് കിലോ അരിയാണ് അനുവദിക്കുന്നത്.
ആറുകിലോ അധികമായി കിലോക്ക് 10.90 രൂപ നിരക്കിൽ നൽകാനാണ് ഭക്ഷ്യവകുപ്പ് ആലോചിക്കുന്നത്. റേഷൻകട നവീകരണത്തിന് നാലുശതമാനം പലിശയ്‌ക്ക് ഫെഡറൽ ബാങ്കിൽനിന്ന് വായ്‌പ ലഭ്യമാക്കാൻ റേഷൻ വ്യാപാരികളുമായി മന്ത്രിയുടെ നേതൃത്വത്തിൽ ഭക്ഷ്യ, ധന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിൽ തീരുമാനിച്ചു.
റേഷൻ കടകൾക്ക് കെ- ഫോൺ വഴിയുള്ള ഇന്റർനെറ്റ് കണക്‌ഷൻ ലഭ്യമാക്കും. വ്യാപാരികൾക്ക് കമ്മീഷൻ എല്ലാ മാസവും 11 മുതൽ വിതരണം ചെയ്യും. ഏപ്രിലിലെ കമ്മീഷൻ ഉടൻ നൽകും. മെയ് മാസത്തേത് 14 മുതൽ നൽകും.റേഷൻ വ്യാപാരികൾക്ക് നൽകുന്ന കമീഷന് പേ സ്ലിപ് നൽകും. ഭക്ഷ്യഭദ്രതാനിയമം നടപ്പാക്കിയശേഷം റേഷൻ കടക്കാർക്കുള്ള ഗുണദോഷങ്ങൾ പഠിക്കാൻ കമീഷനെ നിയമിക്കും.
റേഷൻ കട ലൈസൻസിക്ക് രണ്ടുമാസംവരെ പ്രത്യേക അവധി അനുവദിക്കും. പത്തുവർഷം പൂർത്തിയാക്കിയ, പഞ്ചായത്തിലെ റേഷൻ കടയിലെ സെയിൽസ്‌മാന് ഒഴിവുവരുന്ന റേഷൻ കട അനുവദിക്കുമ്പോൾ മുൻഗണന നൽകും. ഭക്ഷ്യധാന്യങ്ങൾ രണ്ടുമാസം വരെ കടമായി അനുവദിക്കാനും തീരുമാനമായി. സിവിൽ സപ്ലൈസ് ഡയറക്ടർ സജിത് ബാബുവും ഭക്ഷ്യ, ധന വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates