

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ പിജി വിദ്യാർഥിയായിരുന്ന ഷഹനയുടെ ആത്മഹത്യാക്കുറിപ്പിൽ സുഹൃത്തും സഹ ഡോക്ടറുമായ റുവൈസിന്റെ പേര് പരാമർശിച്ചിട്ടുണ്ടെന്നും പൊലീസ്. കേസിൽ അറസ്റ്റിലായ റുവൈസിനെ റിമാൻഡ് ചെയ്തു. പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ആത്മഹത്യാ കുറിപ്പിൽ പേരു വന്നതും ഷഹനയുടെ ബന്ധുക്കൾ നൽകിയ മൊഴിയുമാണ് റുവൈസിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഐപിസി 306 (ആത്മഹത്യാ പ്രേരണ), സ്ത്രീധന നിരോധന നിയമം സെക്ഷൻ 4 എന്നീ കുറ്റങ്ങൾ അനുസരിച്ചാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഷഹനയുടെ ആത്മഹത്യക്ക് കാരണം. വിവാഹത്തിനു സ്ത്രീധനം ചോദിച്ച് റുവൈസ് വഞ്ചിക്കുകയായിരുന്നുവെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.
'സ്ത്രീധന മോഹം കാരണം ഇന്ന് എന്റെ ജീവിതമാണ് അവസാനിപ്പിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വർണവും ഏക്കറു കണക്കിനു വസ്തുവും ചോദിച്ചാൽ കൊടുക്കാൻ എന്റെ വീട്ടുകാരുടെ കൈയിൽ ഇല്ല എന്നതാണ് സത്യം'- ഇത്തരത്തിലുള്ള പരാമർശങ്ങൾ ആത്മഹത്യാ കുറിപ്പിലുണ്ടെന്നു പൊലീസ് വ്യക്തമാക്കി.
റുവൈസിന്റെ ഫോണിലേക്ക് ഈ സന്ദേശങ്ങൾ ഷഹന അയച്ചിരുന്നു. റുവൈസ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു. അതു കുറ്റകൃത്യത്തിനു തെളിവാണെന്നും പൊലീസ് പറയുന്നു.
അഡി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് റുവൈസിനെ റിമാൻഡ് ചെയ്തത്. ഈ മാസം 21 വരെയാണ് റിമാൻഡ് കാലാവധി. ജില്ലാ കോടതിയാണ് വിചാരണ പരിഗണിക്കുന്നത്.
ഐപിസി 306 അനുസരിച്ച് 10 വർഷംവരെയും സ്ത്രീധന നിരോധന നിയമം സെക്‌ഷൻ 4 പ്രകാരം 2 വർഷംവരെയും ശിക്ഷ ലഭിക്കാം. റുവൈസിനെ അഡി.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഈ മാസം 21വരെ റിമാൻഡ് ചെയ്തു. ജില്ലാ കോടതിയാണ് വിചാരണ പരിഗണിക്കേണ്ടത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates