'ശബരിമല എല്ലാസമയത്തും തുറക്കാനാകില്ല; ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കേണ്ടതുണ്ട്'

'ശബരിമലയില്‍ റോപ് വേ നിര്‍മ്മാണം ഈ മകരവിളക്ക് സീസണില്‍ തുടക്കം കുറിക്കാനാകുമെന്ന് കരുതുന്നു'
v n vasavan
മന്ത്രി വി എൻ വാസവൻ ഫോട്ടോ: എ സനേഷ്/ എക്സ്പ്രസ്
Updated on
1 min read

കൊച്ചി: ശബരിമലയില്‍ എല്ലാസമയത്തും തുറക്കുക എന്നത് ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുവദനീയമല്ലാത്ത സാഹചര്യമുണ്ടെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഇതില്‍ തന്ത്രിയുടെയൊക്കെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചേ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂ. ഈ കാര്യം ഏതെങ്കിലും തരത്തില്‍ എടുക്കണമെങ്കില്‍ പോലും അവരുടെ ഭാഗത്തു നിന്നും അഭിപ്രായങ്ങള്‍ വരണം. അതേസമയം ശബരിമലയില്‍ റോപ് വേ കൊണ്ടു വരാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു വി എന്‍ വാസവന്‍.

ശബരിമലയില്‍ പോയപ്പോള്‍ നൂറു കിലോയൊക്കെ ഭാരമുള്ള ആളെ നാലുപേര്‍ തോളില്‍ വെച്ച് ചുമക്കുന്ന കാഴ്ച കണ്ടു. ഡോളി സമ്പ്രദായം. എന്തൊക്കെ കിട്ടുമെന്നു പറഞ്ഞാലും മനുഷ്യനെ മനുഷ്യന്‍ തോളില്‍ ചുമക്കുകയെന്ന് പറഞ്ഞാല്‍, അതും കയറ്റം കയറിയുള്ള യാത്ര ഭയാനകമാണ്. രാജഭരണകാലത്തെ പല്ലക്കില്‍ ചുമക്കുന്നതു പോലുള്ള സമ്പ്രദായം. അതിനു പകരമൊരു പോംവഴി എന്താണെന്ന് ചിന്തിച്ചിരുന്നു. അങ്ങനെയാണ് റോപ് വേ എന്ന നിര്‍ദേശം മനസ്സില്‍ വന്നത്.

17 വര്‍ഷം മുമ്പ് ഉയര്‍ന്ന ഈ നിര്‍ദേശമടങ്ങിയ ഫയല്‍ ഉടക്കിക്കിടക്കുകയായിരുന്നു. ആ ഫയല്‍ പൊക്കിയെടുത്ത് റവന്യൂ, വനം മന്ത്രിമാരുമായി ചര്‍ച്ച നടത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി. പദ്ധതിക്കായി ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി റവന്യൂ വകുപ്പ് നല്‍കാന്‍ തീരുമാനിച്ചു. കൊല്ലത്ത് കണ്ടെത്തിയ ഭൂമി വനംവകുപ്പ് അംഗീകരിച്ചു. ബിഒടി അടിസ്ഥാനത്തില്‍ റോപ് വേ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്.

ഇപ്പോള്‍ നൂറുകണക്കിന് ട്രാക്ടറുകളാണ് ചരക്കുമായി മുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇത് വലിയ മലിനീകരണമാണ് ഉണ്ടാക്കുന്നത്. റോപ് വേ വരുന്നതോടെ ഇത് ഇല്ലാതാകും. കൂടാതെ വന്ദ്യവയോധികരായ ആളുകളെ അടക്കം ആളുകള്‍ ചുമക്കുന്നത് റോപ് വേ വരുന്നതോടെ അവസാനിക്കുമെന്നും മന്ത്രി വാസവന്‍ പറഞ്ഞു. കോടതി അനുമതി നല്‍കിയതോടെ അതിന് തീരുമാനമായിക്കഴിഞ്ഞു. പദ്ധതിക്ക് 150 കോടി വരുമെന്നാണ് പ്രാഥമിക കണക്ക്. 2025 ജനുവരി- ഫെബ്രുവരി മാസത്തില്‍ നിര്‍മ്മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 2027ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്നും ദേവസ്വം മന്ത്രി കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com