'ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നേരിട്ട് ബന്ധമില്ല, എന്റെ കാലഘട്ടത്തിലല്ല ഈ സംഭവങ്ങള്‍'; 'ദുരൂഹ' ഇ-മെയില്‍ ലഭിച്ചെന്ന് സ്ഥിരീകരിച്ച് എന്‍ വാസു
തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി നേരിട്ട് ബന്ധമില്ലെന്നും പോറ്റി ഒരു കാര്യത്തിനും തന്നെ സമീപിച്ചിട്ടില്ലെന്നും വാസു മാധ്യമങ്ങളോട് പറഞ്ഞു.
പോറ്റിയുടെ ഇ- മെയില്‍ ലഭിച്ചെന്ന കാര്യം എന്‍ വാസു സ്ഥിരീകരിച്ചു. 2019 ഡിസംബര്‍ ഒന്‍പതിനാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ഇ-മെയില്‍ അയച്ചത്. ദ്വാരകപാലകരുടെയും ശ്രീകോവിലിന്റെ മുഖ്യ വാതിലിന്റെയും ജോലികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം തന്റെ പക്കല്‍ സ്വര്‍ണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെണ്‍കുട്ടിയുടെ വിവാഹ ആവശ്യത്തിന് ഇത് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് മെയിലിലുള്ളത്. ഇതെല്ലാം അസ്വസ്ഥതയുളവാക്കുന്ന കാര്യങ്ങളാണെന്നാണ് ഹൈക്കോടതി ഇന്നലെ പറഞ്ഞത്. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇ-മെയില്‍ ലഭിച്ചപ്പോള്‍ ബന്ധപ്പെട്ടവരുടെ അനുമതി വാങ്ങണമെന്ന് മറുപടി നല്‍കുകയും ആ ഇ-മെയില്‍ തിരുവാഭരണം കമ്മീഷണര്‍ക്ക് കൈമാറുകയുമായിരുന്നുവെന്നാണ് വാസുവിന്റെ പ്രതികരണം.
കമ്മീഷണര്‍ക്ക് ഇ-മെയില്‍ കൈമാറിയത് സ്വാഭാവിക നടപടിയാണ്. തിരുവാഭരണം കമ്മീഷണര്‍ നടപടിയെടുത്തിട്ടില്ല. തന്റെ നടപടിയില്‍ ഒരു പിശകും കാണുന്നില്ലെന്നും എന്‍ വാസു പറഞ്ഞു. പരിശോധിക്കേണ്ട ഉത്തരവാദിത്തം തിരുവാഭരണം കമ്മീഷണര്‍ക്കാണ്. ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് കിട്ടാതെ ഒന്നും ചെയ്യന്‍ കഴിയില്ലെന്നും വാസു വ്യക്തമാക്കി.
സ്വര്‍ണപ്പാളി, ദ്വാരപാലക ശില്‍പങ്ങള്‍ നല്‍കുമ്പോള്‍ താന്‍ കമ്മീഷണറോ പ്രസിഡന്റോ ആയിരുന്നില്ല. വാതില്‍ മാറ്റാന്‍ തനിക്കു മുന്നേ തീരുമാനമെടുത്തുവെന്നും എന്‍ വാസു വ്യക്തമാക്കി. ചെമ്പ് പാളിയില്‍ വിശദീകരണം നല്‍കേണ്ടത് താനല്ല. പാളികള്‍ കൊണ്ടുപോകുമ്പോള്‍ താന്‍ അധികാരത്തിലില്ല. സ്വര്‍ണം ചെമ്പായത് അന്വേഷണത്തിലൂടെ പുറത്തുവരട്ടെയെന്നും ക്രമക്കേടുകളെകുറിച്ച് തനിക്ക് അറിവില്ലെന്നും എന്‍ വാസു പറഞ്ഞു. തൂക്കത്തില്‍ വന്ന കുറവ് തന്റെ ശ്രദ്ധയില്‍ ആരും കൊണ്ടുവന്നില്ല. അന്ന് ഒരു ആക്ഷേപവും ഉണ്ടാകാത്തതിനാല്‍ അന്വേഷിക്കേണ്ടി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
sabarimala gold plate controversy; N Vasu's response
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


