തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ വിറ്റുവെന്ന ആരോപണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടര്ക്ക് നിർദേശം നൽകി. കുഞ്ഞിന് മതിയായ സംരക്ഷണം ഒരുക്കാൻ വനിത ശിശുവികസന വകുപ്പ് ഡയറക്ടർക്കും മന്ത്രി നിർദേശം നൽകി.
തിരുവനന്തപുരം തൈക്കാടുള്ള ആശുപത്രിയിലാണ് നവജാത ശിശുവിനെ വിൽപ്പന നടത്തിയത്. വാങ്ങിയ ആളിൽ നിന്നും കുട്ടിയെ പൊലീസ് വീണ്ടെടുത്തു. 7ാം തിയതിയാണ് യുവതി തൈക്കാടുള്ള ആശുപത്രിയിൽ കുട്ടിക്ക് ജന്മം നൽകിയത്. പത്താം തീയതിയിലാണ് നവജാതശിശുവിന്റെ വിൽപ്പന നടന്നത്. കരമന സ്വദേശിയായ യുവതിക്കാണ് വിൽപ്പന നടത്തിയത്. കുഞ്ഞിനെ വാങ്ങിയവരിൽ നിന്ന് പ്രസവിച്ച യുവതി മൂന്ന് ലക്ഷം രൂപ വാങ്ങുകയും ചെയ്തു. സ്പെഷ്യൽ ബ്രാഞ്ചിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നവജാത ശിശുവിനെ വിറ്റവിവരം സ്ഥിരീകരിച്ചത്. ഉടൻ തന്നെ പൊലീസ് കുഞ്ഞിനെ വാങ്ങിയ ആളിൽ നിന്നും കുട്ടിയെ ഏറ്റെടുത്തു. കുഞ്ഞിനെ ശിശുക്ഷേമ സംരക്ഷണസമിതിക്ക് കൈമാറുകയും ചെയ്തു.
കുഞ്ഞിനെ വാങ്ങിയ ആൾ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടില്ല. ഉടൻ തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിലൊന്നാണ് തൈക്കാട് ആശുപത്രി.
അതേസമയം, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചൈൽഡ് വെൽഫെയർ കമ്മറ്റി അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ ശ്രമം ആരംഭിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
