

കൊല്ലം: വിവാഹം കഴിച്ച നാള്‍ മുതല്‍ മകള്‍ക്ക് സ്വസ്ഥത ഉണ്ടായിരുന്നില്ലെന്ന് ഷാര്‍ജയിലെ ഫ്‌ലാറ്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ അമ്മ. സതീഷില്‍ നിന്നും ഭര്‍ത്താവ് ക്രൂരപീഡനമാണ് അതുല്യയ്ക്ക് ഏല്‍ക്കേണ്ടി വന്നത്. ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ താങ്ങാനാകാതെ വന്നപ്പോള്‍ മകളോട് ബന്ധം ഉപേക്ഷിക്കാന്‍ പറഞ്ഞിരുന്നുവെന്നും അമ്മ പറയുന്നു.
സതീഷ് സംശയരോഗിയായിരുന്നു. സൈക്കോപോലെയാണ് അവന്റെ പെരുമാറ്റം. ബന്ധുക്കളോട് പോലും സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. ജോലിക്ക് പോകാനും സമ്മതിച്ചിരുന്നില്ല. ഭര്‍ത്താവ് പുറത്ംത് പോകുമ്പോള്‍ വീട് പൂട്ടിയിട്ടിട്ടാണ് പോയിരുന്നത്. വിവാഹബന്ധം വേര്‍പെടുത്തിയാല്‍ സമാധാനമായി ജീവിക്കാന്‍ വിടില്ലെന്ന് സതീഷ് ഭീഷണിപ്പെടുത്തിയിരുന്നു. വിവാഹ മോചത്തിന് ശ്രമിച്ചെങ്കിലും രണ്ടു കൗണ്‍സിലിങിന് ശേഷം ഇരുവരും ഒത്തുതീര്‍പ്പിന് സമ്മതിക്കുകയായിരുന്നു.
വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ സ്വര്‍ണ്ണം സതീഷും അമ്മയും തൂക്കിനോക്കിയിരുന്നു. അന്ന് മുതല്‍ പ്രശ്‌നം തുടങ്ങിയതാണ്. അവന് ബൈക്ക് വാങ്ങാന്‍ പൈസയുമായി അവന്റെ വീട്ടില്‍പ്പോയിരുന്നു. ഇഷ്ടപ്പെട്ട ബൈക്കാണ് വാങ്ങിക്കൊടുത്തത്. അവരുടെ ബന്ധുക്കള്‍ക്കെല്ലാം അവരുടെ ഭാര്യയുടെ വീട്ടുകാര്‍ കാറ് സ്ത്രീധനമായി നല്‍കി. അവനും കാര്‍ നല്‍കണമെന്ന് പറയുന്നുണ്ടായിരുന്നുവെന്നും അമ്മ പറഞ്ഞു. സതീഷിന് കടുത്ത സംശയരോഗമായിരുന്നുവെന്നും, എപ്പോഴും വീഡിയോ കോൾ വിളിക്കുമായിരുന്നുവെന്നും അതുല്യയുടെ സഹോദരി അഖില പറഞ്ഞു.
വീട്ടുകാരെ അറിയിക്കാതെ സുഹൃത്തുക്കൾക്കൊപ്പം സതീഷ് വന്ന് അതുല്യയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ വിദ്യാഭ്യാസത്തെക്കുറിച്ച പറഞ്ഞാണ് അതുല്യ സ്വന്തം വീട്ടിലേക് തിരിച്ച് വരാൻ മടിച്ചത്. മകളുടെ മരണം കൊലപാതകമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. കുറ്റം ചെയ്തവർക്ക് ശിക്ഷ കിട്ടണം. മകൾക്ക് നീതി കിട്ടണമെന്നും അതുല്യയുടെ അമ്മ പറഞ്ഞു.
അതുല്യയുടെ ഭർത്താവ് സതീഷ് ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നുവെന്ന് ബന്ധു രവീന്ദ്രൻ പിള്ള പറഞ്ഞു. ആരും അവളെ നോക്കാനോ, അവൾ ആരോടും സംസാരിക്കാനോ ഒന്നും പാടില്ലായിരുന്നു. വിദേശത്ത് എത്തിയതിന് പിന്നാലെ അതുല്യക്ക് ചില സ്ഥലങ്ങളിൽ ജോലി ലഭിച്ചിരുന്നു. എന്നാൽ അതിനൊന്നും പോകാൻ സതീഷ് അനുവദിച്ചിരുന്നില്ല. കുട്ടി ഉള്ളതുകൊണ്ട് എല്ലാം ശരിയാകുമെന്നാണ് കരുതിയത് എന്നും രവീന്ദ്രൻ പറഞ്ഞു. അതുല്യയുടെ മരണത്തിൽ സതീഷിനെതിരെ കൊലപാതകക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates