

ആലപ്പുഴ: അമ്പലപ്പുഴയില്‍ തീവ്രവാദ സംഘടനകള്‍ രംഗത്തുണ്ടെന്നും, തെരഞ്ഞെടുപ്പ് ദിവസം കലാപം ഉണ്ടാക്കാന്‍ ആസൂത്രണം നടക്കുന്നുവെന്നും ജി സുധാകരന്‍. സിപിഎം സഹായത്തോടെ എസ്ഡിപിഐ കലാപത്തിന് ശ്രമിക്കുന്നുവെന്നാണ് പരാതി. അതിനാല്‍ അമ്പലപ്പുഴയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു.
അമ്പലപ്പുഴയിൽ സിപിഎം.-എസ്ഡിപിഐ നേതാക്കൾ വോട്ടർമാരെ തടയാൻ ശ്രമിക്കുകയാണ്. തന്നെ തോൽപ്പിക്കണമെന്ന് ഇരുകൂട്ടരും ആവശ്യപ്പെടുന്നു. വോട്ടർമാരെ ബൂത്തിലെത്തിക്കാതിരിക്കാൻ ശ്രമിക്കുന്നുവെന്നും സുധാകരൻ ആരോപിക്കുന്നു. മുൻ സിപിഎം നേതാവായ ജി സുധാകരൻ അമ്പലപ്പുഴയിൽ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കുകയാണ്.
സിപിഎം ഏരിയ സെക്രട്ടറി, ഏരിയാ കമ്മിറ്റിയംഗം, ലോക്കൽ കമ്മിറ്റിയംഗം, എസ്ഡിപിഐ ജില്ലാ സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കിയാണ് സുധാകരൻ ഹർജി നൽകിയത്. ഇവരെല്ലാവരും ചേർന്ന് വോട്ടർമാർ ബൂത്തിലെത്തുന്നത് തടയാൻ ശ്രമിക്കുന്നുവെന്നാണ് സുധാകരൻ ആരോപിക്കുന്നത്.
സിപിഎം- എസ്ഡിപിഐ നേതാക്കൾ തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുകയാണ്. തന്നെ ആക്രമിക്കാൻ ശ്രമിക്കുകയാണെന്നും തന്‍റെ ഡ്രൈവർ പ്രദീപിന് വധ ഭീഷണിയുണ്ടെന്നും പറയുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി സുധാകരൻ നേരത്തേ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരേയും ജില്ലാ പൊലീസ് മേധാവിയേയും ജില്ലാ കലക്ടറേയും സമീപിച്ചിരുന്നു.
എന്നാൽ, അനുകൂല സമീപനം ഉണ്ടാകാതിരുന്നതോടെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി ജി സുധാകരൻ അമ്പലപ്പുഴ ഡിവൈഎസ്പിക്കും, സംസ്ഥാന ചീഫ് ഇലക്ഷൻ ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്. ജി സുധാകരന്റെ പരാതി ലഭിച്ചതായി ആലപ്പുഴ എസ്പി മോഹനചന്ദ്രൻ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates