കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ രണ്ടാമത്തെ കേസ്. ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തിലാണ് കേസ് എടുത്തത്. എറണാകുളം സൗത്ത് പൊലീസ് ആണ് കേസ് എടുത്തത്.
തനിക്കെതിരായ ബലാല്‍സംഗക്കേസിന് ആധാരമായ പരാതി നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് വിജയ് ബാബു രംഗത്തുവന്നിരുന്നു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ വിജയ് ബാബു ഇര യഥാര്‍ഥത്തില്‍ താനാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് കൊടുക്കുമെന്നും അഭിപ്രായപ്പെട്ടിരുന്നു.
വിജയ് ബാബു നടത്തിയ ഫേസ്ബുക്ക് ലൈവിനെതിരെ നടപടി ആവശ്യപ്പെട്ട് ഡബ്ല്യുസിസി രംഗത്തെത്തി. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാര്‍ഹവുമാണെന്ന് ചൂണ്ടിക്കാട്ടുന്ന സംഘടന അധികാരികളോട് കര്‍ശന നടപടി എടുക്കണമെന്നും ആവശ്യപ്പെടുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഡബ്ല്യുസിസിയുടെ പ്രതികരണം.
സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്‌ലാറ്റില്‍ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പൊലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. ബലാത്സംഗം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് വിജയ് ബാബുവിനെതിരെ ചുമത്തിയിട്ടുള്ളത്.
 
ഡബ്ല്യുസിസിയുടെ പ്രതികരണം
'മലയാള സിനിമയിലെ ലൈംഗികാതിക്രമങ്ങളുടെയും അക്രമങ്ങളുടെയും ഞെട്ടിക്കുന്ന മറ്റൊരു ആരോപണം ഇപ്പോള്‍ പരസ്യമാകുന്നു. കമ്മറ്റികള്‍ വരുമ്പോഴും പോകുമ്പോഴും ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രൊഫഷണല്‍ സമവാക്യങ്ങളുടെയും പ്രൊഫഷണല്‍ ഇടത്തിന്റെയും മറവിലാണ് ഇവിടെ കുറ്റകൃത്യങ്ങള്‍ നടക്കുന്നതെന്ന് ഡബ്ല്യുസിസി ആവര്‍ത്തിക്കുന്നു. തനിക്കെതിരായ കുറ്റകൃത്യത്തിന് ഔദ്യോഗികമായി പോലീസില്‍ പരാതിപ്പെടാന്‍ ആര്‍ക്കും അവകാശമുണ്ട്. ഇര ആരാണെന്ന് തീരുമാനിക്കാനുള്ള അവകാശം ജുഡീഷ്യറിക്കാണ്, അല്ലാതെ മറ്റാരുമല്ല. ഒരു പരാതിക്കാരിയെ ഒരു പ്രതി പരസ്യമായി അപമാനിക്കുന്നത് അപലപനീയവും നിയമപ്രകാരം ശിക്ഷാര്‍ഹവുമാണ്. ജുഡീഷ്യല്‍ പ്രക്രിയയിലേക്ക് സ്വയം സമര്‍പ്പിക്കാതെ, ഇത്തരമൊരു പ്രവൃത്തിയിലൂടെ തന്റെ സാന്നിധ്യം ഓണ്‍ലൈനില്‍ പ്രകടിപ്പിക്കുന്നത് നീതിന്യായ വ്യവസ്ഥയെ പരിഹസിക്കാനുള്ള ശ്രമമാണെന്ന് തോന്നുന്നു. അധികാരികളോട് കര്‍ശന നടപടിയെടുക്കണമെന്ന് ഡബ്ല്യുസിസി അഭ്യര്‍ത്ഥിക്കുന്നു, മലയാള ചലച്ചിത്ര വ്യവസായം ഈ പ്രവൃത്തികളെ അപലപിക്കുമെന്നും കുറ്റവാളികളെ അകറ്റി ജോലിസ്ഥലം സ്ത്രീ സൗഹാര്‍ദ്ദമാക്കുമെന്നും പ്രതീക്ഷിക്കുന്നു.'
 
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
