

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. സംസാരിക്കാമെന്ന് പറഞ്ഞ് തന്ത്രപരമായി മുറിയിലെത്തിച്ച് രാഹുല്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് റിപ്പോര്‍ട്ടര്‍ ചാനലിനോട് യുവതി വെളിപ്പെടുത്തി. ശാരീരിക ബന്ധത്തിനു ശേഷം വിവാഹം കഴിക്കാന്‍ പറ്റില്ലെന്നും രാഹുല്‍ പറഞ്ഞു. തനിക്കുണ്ടായ അനുഭവം കൂടുതല്‍ പെണ്‍കുട്ടികളും നേരിട്ടിട്ടുണ്ടെന്ന് അറിഞ്ഞുവെന്നും യുവതി പറയുന്നു.
നിരന്തരം തന്നെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചിരുന്നു. പുറത്തു പറയുമെന്ന് പറഞ്ഞപ്പോള്‍ ഐ ഡോണ്‍ട് കെയര്‍ എന്നായിരുന്നു മറുപടിയെന്നും യുവതി പറഞ്ഞു. 2023 കാലഘട്ടത്തിലാണ് രാഹുലിനെ പരിചയപ്പെടുന്നത്. അതിനു മുമ്പു തന്നെ അറിയാമായിരുന്നു. ആദ്യം ഇന്‍സ്റ്റഗ്രാമില്‍ ചാറ്റ് ചെയ്യുമായിരുന്നു. പിന്നീട് കുറച്ച് കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഫോണ്‍ നമ്പര്‍ വാങ്ങിച്ചു. ടെലഗ്രാം വഴിയായിരുന്നു സന്ദേശങ്ങള്‍ അയച്ചിരുന്നത്. താല്‍പ്പര്യമില്ലെന്ന് ആദ്യം പറഞ്ഞിരുന്നു.
എന്നാല്‍ പിന്നീട് രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമെല്ലാം നിരന്തരം മേസ്സജ് അയച്ചുകൊണ്ടിരുന്നു. ഫോണ്‍ വിളിക്കുകയും ചെയ്യുമായിരുന്നു. 5 സെക്കന്റ്, 10 സെക്കന്റ് എന്നിങ്ങനെ ടൈമര്‍ സെറ്റ് ചെയ്തായിരുന്നു മെസേജ് അയച്ചുകൊണ്ടിരുന്നത്. കൂടെയുള്ളവരും തന്റെ ഫോണ്‍ ഉപയോഗിക്കുന്നതുകൊണ്ടാണ് ഇങ്ങനെ ടൈമര്‍ വെച്ച് ചാറ്റ് ചെയ്യുന്നതെന്നായിരുന്നു പറഞ്ഞത്. പിന്നീടാണ് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് രാഹുല്‍ അറിയിച്ചത്. അതിന് താല്‍പര്യമില്ലെന്നാണ് താന്‍ ആദ്യം പറഞ്ഞത്.
പിന്നീട്, സംസാരിക്കാമെന്ന് പറഞ്ഞ് ഒരു സ്ഥലത്തേക്ക് വിളിച്ചു വരുത്തി. അവിടെ ഒത്തിരി ആള്‍ക്കാരുണ്ട്, തിരക്കുണ്ട്, നമുക്ക് റൂമെടുത്ത് സംസാരിക്കാമെന്ന് പറഞ്ഞു. അങ്ങനെ മുറിയിലേക്ക് തന്ത്രപരമായി എത്തിക്കുകയായിരുന്നു. ശാരിരിക ബന്ധത്തിന് ശേഷം വിവാഹം കഴിക്കാന്‍ പറ്റില്ലെന്നും, നമുക്ക് കുട്ടിയുണ്ടായാല്‍ അതിനൊപ്പം പോലും ചെലവഴിക്കാന്‍ സമയമില്ലെന്നും, അത്രയ്ക്ക് ബിസി ലൈഫാണ് തന്റേതെന്നും രാഹുല്‍ പറഞ്ഞു.
ആ ദിവസം പുള്ളിയുടെ കയ്യില്‍ മരുന്നുണ്ടായിരുന്നില്ല. പിറ്റേദിവസം മരുന്ന് കൊണ്ടുത്തരികയായിരുന്നു. മെഡിസിന്‍ അലര്‍ജിയുള്ള ആളാണ്, മരുന്ന് കഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞപ്പോള്‍, കഴിക്കണമെന്ന് നിര്‍ബന്ധിച്ചു. പുറത്തു പറഞ്ഞപ്പോള്‍ ഐ ഡോണ്‍ട് കെയര്‍, ഇതൊക്കെ ആര് കാര്യമായി എടുക്കുമെന്നായിരുന്നു രാഹുല്‍ മറുപടി പറഞ്ഞത്. താന്‍ കരഞ്ഞപ്പോള്‍ ചൈല്‍ഡിഷായി എടുക്കരുത്, കുറച്ചുകൂടി പ്രാക്ടിക്കലായി ചിന്തിക്കണമെന്ന് പറഞ്ഞു. ഇതൊക്കെ വലിയ കാര്യമായി എടുക്കണോയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചെന്നും യുവതി ചാനലിനോട് വെളിപ്പെടുത്തി.
അടുത്തകാലത്താണ് കൂടുതൽ പെൺകുട്ടികൾ ഇത്തരത്തിൽ ഇരകളാക്കപ്പെട്ടതായി അറിഞ്ഞത്. വഞ്ചിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്. റിനി ആൻ ജോർജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ പലരുടെയും കമന്റുകൾ കണ്ടു. എല്ലാവരോടും ഇങ്ങനെയാണ് രാഹുൽ പെരുമാറിയതെന്ന് മനസിലായി. തന്റെ സീനിയറായിരുന്ന ഒരു പെൺകുട്ടിക്കും ഇതേ രീതിയിൽ അനുഭവമുണ്ടായെന്ന് അറിഞ്ഞു. എന്ത് സംഭവിച്ചാലും തനിക്കൊരു പ്രശ്നവുമില്ല, സംരക്ഷിക്കാൻ ആളുണ്ടെന്ന ധൈര്യമാണ് രാഹുലിന്. നിയമനടപടിയെക്കുറിച്ച് ആലോചിക്കാത്തത് തന്റെ കുടുംബത്തെ ഓർത്തിട്ടാണ്. അത് രാഹുലിനും അറിയാം. താൻ വേട്ടയാടപ്പെടുമെന്ന ഭയമുണ്ടെന്നും യുവതി റിപ്പോർട്ടർ ടി വിയോട് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
