

പാലക്കാട്: പരാതിക്കാരെ ആരെയും താൻ അധിക്ഷേപിച്ചിട്ടില്ലെന്ന് വി കെ ശ്രീകണ്ഠന്‍ എം പി. താന്‍ ആരെയും അപമാനിച്ചിട്ടില്ല. താന്‍ പറഞ്ഞത് തെറ്റായി വളച്ചൊടിച്ച്, ചര്‍ച്ചയാക്കി മാറ്റുകയാണ്. തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. പരാതി പറയുന്നവരെയോ, ആക്ഷേപം പറയുന്നവരെയോ അപമാനിക്കുന്നത് ഞങ്ങളുടെ സംസ്‌കാരമല്ല. ആര്‍ക്കെങ്കിലും തെറ്റായി തോന്നിയിട്ടുണ്ടെങ്കില്‍ അത് പിന്‍വലിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതി തനിക്കില്ല. അത്തരത്തില്‍ ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുകയാണെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ വെള്ളപൂശാനോ, സംരക്ഷിക്കാനോ താന്‍ ശ്രമിച്ചിട്ടില്ല. രാഹുലിനെതിരെ ആരോപണം ഉയര്‍ന്നു വന്നപ്പോള്‍ അപ്പോള്‍ തന്നെ പാര്‍ട്ടി നടപടിയെടുത്തു എന്നാണ് പറഞ്ഞത്. അദ്ദേഹത്തിനെതിരായ ആരോപണം രേഖാമൂലമല്ല. പൊലീസ് സ്റ്റേഷനിലോ നിയമവ്യവസ്ഥയുടെ മുമ്പിലോ ഇല്ല. എന്നിട്ടും കോണ്‍ഗ്രസ് പാര്‍ട്ടി പെട്ടെന്നു തന്നെ നടപടിയെടുത്തു. നിയമ നീതിന്യായ വ്യവസ്ഥയ്ക്ക് മുമ്പില്‍ വന്ന്, കുറ്റക്കാരനാണെന്ന് കണ്ടാല്‍ ഏതു ഉന്നത നേതാവായാലും കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പറഞ്ഞത്.
രാഹുലിനെതിരായ പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പരാതിക്കാരെക്കുറിച്ച് വിശദമായി അന്വേഷിക്കണം, രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണം എന്നാണ് താന്‍ പറഞ്ഞത്. മന്ത്രിമാര്‍ക്ക് ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത് കണ്ടില്ലേ. അവരുടെ മറ്റു ഫോട്ടോസും മാധ്യമങ്ങളല്ലേ പ്രസിദ്ധീകരിച്ചത് എന്നാണ് താന്‍ ചോദിച്ചത്. സോഷ്യല്‍ മീഡിയകളിലും അവരുടെ ചിത്രങ്ങള്‍ വരുന്നുണ്ട്. അവരുടെ രാഷ്ട്രീയ പശ്ചാത്തലവും ഗൂഢാലോചനയുണ്ടോയെന്നും അന്വേഷിക്കണമെന്നാണ് പറഞ്ഞത്.
പരാതി പറയുന്നവരെ പ്രതിസ്ഥാനത്തു നിര്‍ത്തുകയോ, അധിക്ഷേപിക്കുകയോ ചെയ്യുന്നത് കോണ്‍ഗ്രസിന്റെ രീതിയല്ല. ഒരിക്കലും വനിതയെയോ പുരുഷനെയോ അപമാനിക്കുന്ന ശൈലി തനിക്കില്ല. പൊതുപ്രവര്‍ത്തന ജീവിതത്തിനിടെ ഒരിക്കലും താന്‍ ഒരു സ്ത്രീയോടും മോശമായിട്ട് താന്‍ പറഞ്ഞിട്ടില്ല. സത്യത്തില്‍ ഇപ്പോഴത്തേത് പുകമറയാണ്. രേഖാമൂലം പരാതി നല്‍കാതെ തന്നെ കോണ്‍ഗ്രസ് നടപടിയെടുത്തു എന്നാണ് പറഞ്ഞത്. ഗുരുതരമായ കുറ്റം ഒരാള്‍ ചെയ്താല്‍ ഒരിക്കലും ന്യായീകരിക്കില്ലെന്നുമാണ് താന്‍ പറഞ്ഞതെന്നും വി കെ ശ്രീകണ്ഠന്‍ വ്യക്തമാക്കി.
നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രാഷ്ട്രീയ വേട്ടയാടലാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി വി കെ ശ്രീകണ്ഠൻ നടത്തിയ പ്രസ്താവനയാണ് വിവാദമായത്. മൂന്നു മൂന്നര വര്‍ഷം മുമ്പ് നടന്നത് ഇപ്പോഴാണ് ഉന്നയിക്കുന്നത്. അതെന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. വെളിപ്പെടുത്തല്‍ നടത്തിയവരുടെ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കണം. ഏതൊക്കെ മന്ത്രിമാരുടെ കൂടെയാണ് ഈ ആരോപണം പറഞ്ഞിട്ടുള്ള ആളുകള് അര്‍ധ വസ്ത്രം ധരിച്ച് നില്‍ക്കുന്നത്?. എന്താണ് അതിന്റെ പിന്നിലുള്ളത്. ആരോപണം ഉന്നയിച്ച ആളുകളുടെ രീതിയും നടപ്പും മന്ത്രിമാരെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നതിന്റെയെല്ലാം ചിത്രങ്ങളും പുറത്തു വന്നല്ലോ. അതിന്‍രെയൊക്കെ പിന്നില്‍ ആരുണ്ട് എന്നെല്ലാം അന്വേഷിക്കട്ടെ. എല്ലാം പുറത്തു വരും. വി കെ ശ്രീകണ്ഠന്‍ അഭിപ്രായപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates