

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്ത് നടത്തിയെന്ന കേസിൽ രണ്ട് യുവതികൾ അറസ്റ്റിൽ. പരാതിക്കാരിയായ പെൺകുട്ടിയെ മോഡലിങ് എന്ന വ്യാജേന വിദേശത്ത് എത്തിച്ച് പലർക്കായി കാഴ്ചവെച്ചു എന്നാണ് പരാതി. സംഭവത്തിൽ സിന്ധു, അലീന എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടി നൽകിയ പരാതിയിൻമേലുള്ള അന്വേഷണത്തിലാണ് രണ്ടുപേർ പിടിയിലായത്. വൻ സെക്സ് റാക്കറ്റ് തന്നെ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും പൊലീസ് സൂചിപ്പിക്കുന്നു. പല പെൺകുട്ടികളും ഇവരുടെ സംഘത്തിൽ കുടുങ്ങിപ്പോയിട്ടുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചിട്ടുള്ളത്. നിലവിൽ മൂന്നു പരാതികൾ പൊലീസിന് മുന്നിലുണ്ട്.
പരാതിക്കാരിയായ പെൺകുട്ടിയെ മോഡലിങ്ങിന്റെ മറവിൽ ദുബായിലെത്തിച്ച് പലർക്കായി കാഴ്ചവെച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ദുബായിൽ എത്തിച്ച ശേഷം പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകി. അതിനു ശേഷം പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തി. പിന്നീട് ഇവ കാണിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പലർക്കായി കാഴ്ചവെക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
അറസ്റ്റിലായ അലീന നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിയാണെന്നും പൊലീസ് സൂചിപ്പിച്ചു. കഴിഞ്ഞ വർഷം നവംബറിൽ വൈറ്റിലയിലെ ബാറിൽ നടന്ന സംഘർഷത്തിൽ അലീനയും പ്രതിയായിരുന്നു. ഇവർക്ക് കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമാണുള്ളതെന്നും പൊലീസ് പറയുന്നു. കേസിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates