

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോണ്‍ഗ്രസ് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഷാഫി പറമ്പില്‍ എംപി. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നുമെല്ലാം നീക്കം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ നിയമപരമായി കാര്യങ്ങള്‍ നടക്കുകയാണ്. രാഹുലിനെതിരെ കൂടുതല്‍ നടപടി എടുക്കേണ്ടതില്‍ പാര്‍ട്ടി നേതൃത്വം കൂട്ടായി കൂടിയാലോചിച്ച് കെപിസിസി അധ്യക്ഷന്‍ തീരുമാനം പ്രഖ്യാപിക്കുമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
രാഹുല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി എടുക്കുന്ന ഏതു തീരുമാനവും തന്റെതു കൂടിയാണെന്ന് ഷാഫി പറഞ്ഞു. ഞങ്ങളെല്ലാം ചേര്‍ന്ന് യോജിച്ചെടുക്കുന്ന തീരുമാനങ്ങളാണത്. വ്യക്തിപരമായ അടുപ്പമോ, അടുപ്പക്കുറവോ പാര്‍ട്ടി തീരുമാനത്തെ സ്വാധീനിക്കില്ല. അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് മാറി നിന്നതും പാര്‍ട്ടി എടുത്ത തീരുമാനമാണ്. അതില്‍ തന്നെ വ്യക്തിപരമായി ഒറ്റപ്പെടുത്തി ചിത്രീകരിക്കേണ്ടതില്ലെന്നും ഷാഫി പറഞ്ഞു.
വേറൊരു പാര്‍ട്ടിയും കൈകാര്യം ചെയ്യാത്ത തരത്തിലാണ് രാഹുല്‍ വിഷയം കോണ്‍ഗ്രസ് കൈകാര്യം ചെയ്തത്. സമാനമായ കേസും കാര്യങ്ങളും ഉണ്ടായപ്പോള്‍ സിപിഎമ്മില്‍ എത്രപേര്‍ പുറത്തുപോയി, എത്രപേര്‍ക്കെതിരെ നടപടിയെടുത്തു എന്നതെല്ലാം മാധ്യമങ്ങള്‍ അന്വേഷിക്കുന്നത് നല്ലതാണ്. മറ്റു പാര്‍ട്ടി ചെയ്യുന്നതു പോലെയല്ല കോണ്‍ഗ്രസ് ഈ വിഷയത്തില്‍ നടപടിയെടുത്തത്. രണ്ടാമതൊരു പരാതി വന്നപ്പോഴും സിപിഎം ചെയ്തതുപോലെ, കമ്മീഷനെ വെച്ച് തീവ്രത അന്വേഷിക്കുകയല്ല ചെയ്തത്. മറിച്ച് ഡിജിപിക്ക് കൈമാറുകയാണ് ചെയ്തതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു.
തന്റെ ധാരണകളും അടുപ്പവും കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തിന്റെ തീരുമാനങ്ങളെ ഒരു തരത്തിലും സ്വാധീനം ചെലുത്തിയിട്ടില്ല എന്നത് ഇപ്പോള്‍ രാഹുല്‍ നേരിട്ട നടപടികള്‍ പരിശോധിച്ചാല്‍ തന്നെ മനസ്സിലാക്കാവുന്നതാണ്. കേരളത്തെ ഞെട്ടിക്കുന്ന സംഭവമാണ് ശബരിമലയിലെ അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നത്. അയ്യന്റെ സ്വര്‍ണം കവരാന്‍ സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൂട്ടുനിന്നിട്ട്, പ്രതിയായ ആള്‍ പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി ഇപ്പോഴും തുടരുകയാണ്. അയാള്‍ എന്തെങ്കിലും പറയുമോ എന്നു പേടിച്ചിട്ടാണ് ജാഗ്രതയോടെ സിപിഎം നടപടിയെടുക്കാത്തതെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates