തിരുവനന്തപുരം : ക്രൈംബ്രാഞ്ച് ഐജിയായിരുന്ന ജി സ്പർജൻകുമാറിനെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു. തിരുവനന്തപുരം റൂറൽ എസ്‌പിയായി ഐസിടി എസ്‌പി ഡോ ദിവ്യ എസ് ഗോപിനാഥിനെയും നിയമിച്ചു. സ്ഥാനക്കയറ്റം ലഭിച്ച ആർ നിശാന്തിനി തിരുവനന്തപുരം റേഞ്ച് ഡിഐജിയാവും. കമ്മീഷണറായിരുന്ന ബൽറാം കുമാർ ഉപാധ്യായ, ഐജി മഹിപാൽ യാദവ് എന്നിവരെ എഡിജിപിമാരായി സ്ഥാനക്കയറ്റം നൽകി മാറ്റി നിയമിച്ചു.
ബൽറാംകുമാർ ഉപാധ്യായയെ ട്രെയിനിങ് എഡിജിപിയായാണ് നിയമിച്ചത്. മഹിപാൽ യാദവ് കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. ആറ് ഡിഐജിമാർക്ക് ഐജിമാരായും അഞ്ച് പേർക്ക് ഡിഐജിമാരായും സ്ഥാനക്കയറ്റം നൽകി. ദക്ഷിണമേഖലാ ഐ ജി ഹർഷിത അട്ടല്ലൂരിയെ ഇന്റലിജൻസിലേക്ക് മാറ്റി. ഐജിയായി സ്ഥാനക്കയറ്റം ലഭിച്ച പി പ്രകാശാണ് പുതിയ ദക്ഷിണമേഖലാ ഐജി. എഡിജിപി യോഗേഷ് ഗുപ്തയെ പൊലീസ് അക്കാദമിയുടെ ഡയറക്ടറായി നിയമിച്ചു.
ഡിഐജിമാരായ അനൂപ് കുരുവിള ജോൺ, വിക്രംജിത്ത് സിങ്, കെ സേതുരാമൻ, കെ പി ഫിലിപ്പ്, എ വി ജോർജ്ജ് എന്നിവർക്ക് ഐജിമാരായി സ്ഥാനക്കയറ്റം നൽകി. അനൂപ് കുരുവിള ജോണിനെ ട്രാഫിക്ക് റോഡ് സുരക്ഷാ മാനേജ്‌മെന്റ് ഐജിയായി നിയമിച്ചു. ആന്റി ടെററിസ്‌റ്റ് സ്‌ക്വാഡ് ചുമതലയും അനൂപ് കുരുവിളക്കായിരിക്കും. വിക്രംജിത്ത് സിങ്ങ് കിഫ്ബി ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറായി തുടരും.
എ വി ജോർജ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായി തുടരും. ദക്ഷിണമേഖലാ ഐജി പി പ്രകാശിന് പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൺ കോർപറേഷൻ എം ഡിയുടെ അധികചുമതലയും നൽകി. കെ സേതുരാമനെ പൊലീസ് അക്കാദമി ഐജിയായും, കെ പി ഫിലിപ്പിനെ തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഒന്ന് ഐജിയായും നിയിച്ചു. എസ്പിമാരായ പുട്ട വിമലാദിത്യ, എസ് അജിതാബീഗം, ആർ നിശാന്തിനി, എസ് സ തീഷ് ബിനോ, രാഹുൽ ആർ നായർ, എന്നിവർക്കാണ് ഡി ഐ ജിമാരായി സ്ഥാനക്കയറ്റം നൽകിയത്.
കോറി സജ്ജയ്കുമാർ ഗുരുഡിനെ ആംഡ് പൊലീസ് ബറ്റാലിയൻ ഡിഐജിയായി മാറ്റി നിയമിച്ചു. രാഹുൽ ആർ നായരാണ് പുതിയ കണ്ണൂർ റേഞ്ച് ഡിഐജി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എ എസ്പി യായിരുന്ന അങ്കിത്ത് അശോകനാണ് തിരുവനന്തപുരം സിറ്റിയുടെ പുതിയ ഡി സി പി. ഡിസിപിയായിരുന്ന വൈഭവ് സക്‌സേനയെ കാസർകോട് എസ്പിയായി നിയമിച്ചു. ചിറ്റൂർ എഎസ്പിയായിരുന്ന പഥംസിങ്ങിനെ ഇന്ത്യാറിസർവ്വ് ബറ്റാലിയൻ കമാൻഡന്റാക്കി.
പി വി രാജീവാണ് പുതിയ കണ്ണൂർ റൂറൽ പൊലീസ് മേധാവി.ഇടുക്കി ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന വി യു കുര്യാക്കോസാണ് കൊച്ചി സിറ്റിയുടെ പുതിയ ഡി സി പി. കൊച്ചി ഡിസിപിയായിരുന്ന ഐശ്വര്യ പ്രശാന്ത് ഡോംഗ്രെയെ തൃശ്ശൂർ റൂറൽ എസ്പിയായി നിയമിച്ചു. തൃശ്ശൂർ റൂറൽ എസ്പിയായിരുന്ന ജി പൂങ്കുഴലിയെ പൊലീസ് അക്കാദമി അഡ്മിനിട്രേഷൻ വിഭാഗം അസി. ഡയറക്ടറായി നിയമിച്ചു. ഇന്ത്യാറിസർവ്വ് ബറ്റാലിയൻ കമാൻഡന്റായിരുന്ന വിവേക് കുമാറിനെ കെഎപി നാല് കമാന്റഡന്റായി മാറ്റി. നവനീത് ശർമ്മ (ടെലികോംഎസ്പി), അമോസ് മാമൻ (കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ), സ്വപിൽ മധുകർ മഹാജൻ (പത്തനംതിട്ട എസ്പി) എന്നിവരെയും മാറ്റി നിയമിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates