

തിരുവനന്തപുരം: ട്രോളുകളെ ഗൗരവത്തിലെടുക്കാറില്ലെന്നും നിസംഗതയെടെയാണ് അതിനെയെല്ലാം കാണുന്നതെന്നും നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. 'ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ' 'എക്‌സ്പ്രസ് ഡയലോഗ്‌സില്‍' സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പീക്കറായി പ്രഖ്യാപിച്ചതു മുതൽ സമൂഹ മാധ്യമങ്ങളിൽ നിരവധി ട്രോളുകൾ പ്രത്യക്ഷപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടിരുന്നോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
'ട്രോളുകൾ ഞാൻ ശ്രദ്ധിച്ചിരുന്നു. പക്ഷേ വളരെ നിസംഗതയോടെയാണ് അതിനെ കണ്ടത്. ഗൗരവമായി എടുത്തില്ല. സംസാരിക്കുമ്പോൾ നാക്കുപിഴ സംഭവിക്കുന്നത് സ്വാഭാവികമാണ്. മാധ്യമ രംഗത്തുള്ള ഏതെങ്കിലും ഒരു പ്രമുഖ വ്യക്തിത്വത്തിന് നാക്കുപിഴ വരാത്തതായിട്ടുണ്ടോ? തൊട്ടടുത്ത വാചകത്തിൽ അവർ സോറി പറഞ്ഞ് അടുത്ത കാര്യത്തിലേക്ക് കടക്കുകയല്ലേ ചെയ്യാറ്? അതല്ലേ സത്യം? എനിക്കും അതിനുള്ള അവകാശമില്ലേ? തെറ്റുകൾ വരുത്താത്ത ഏതെങ്കിലും പ്രസംഗകരുണ്ടോ? അവരുടെ ഉച്ഛാരണവും അവതരണ ശൈലിയും അനുസരിച്ച് തെറ്റുകൾ പറ്റാത്ത ഒരൊറ്റ ആളെയെങ്കിലും നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാനാകുമോ?.
'ഓരോ തവണ സംസാരിക്കുമ്പോഴും ആരെങ്കിലും ഡിക്ഷ്ണറി നോക്കിയാണോ സംസാരിക്കുന്നത്? ഒരിക്കലുമല്ല. നമ്മൾ സ്ഥിരമായി സംസാരിക്കുന്നവരാണ്, അതുകൊണ്ട് തന്നെ സ്വാഭാവികമായും ചില തെറ്റുകൾ സംഭവിച്ചേക്കാം. നമ്മൾ അത് മനഃപൂർവം ചെയ്തതാണോ എന്നത് മാത്രമല്ലേ ഇവിടെ ചോദ്യമുള്ളു. ഞാൻ ഒരിക്കലും അങ്ങനെ മനഃപൂർവ്വം ഒന്നും ചെയ്തിട്ടില്ല. മാത്രമല്ല, ചിലർ ഇതിനെ (നാക്കുപിഴകളെ) വലിയൊരു വ്യാകരണ പിശകായിട്ടാണ് ചിത്രീകരിച്ചത്. എന്നാൽ അങ്ങനെയൊന്നും ആയിരുന്നില്ല.'
ട്രോളുകൾ വ്യക്തിപരമായ ആക്രമണമായി തോന്നാറുണ്ടോ എന്ന ചോദ്യത്തിനു തിരുവഞ്ചൂരിന്റെ മറുപടി ഇങ്ങനെ-
'രാഷ്ട്രീയത്തിൽ ആരെങ്കിലും അഭിനന്ദനക്കത്ത് പ്രതീക്ഷിക്കുമോ. ഇത്തരം കാര്യങ്ങളൊക്കെ അതിന്റെ വഴിക്ക് പോകും. ഞാൻ എന്റെ വഴിക്ക് മുന്നോട്ട് പോകും. അത്രമാത്രം.'
'ട്രോളന്മാരോട് എനിക്ക് ഒന്നും പറയാനില്ല. അവർ അത് തുടരട്ടെ. ഇപ്പോൾ അവർ എനിക്കെതിരെയല്ലല്ലോ സംസാരിക്കുന്നത്? അതുകൊണ്ട് അവർ മറ്റാരെയെങ്കിലും കുറിച്ച് സംസാരിക്കട്ടെ. എന്നാൽ പൊതുജനം ഇത്തരം കാര്യങ്ങൾക്ക് വലിയ വിലയൊന്നും കൽപ്പിക്കാറില്ല. നമ്മൾ ഇതിനെയൊന്നും ഗൗരവമായി എടുക്കേണ്ടതില്ല. നമ്മുടെ കാഴ്ചപ്പാടും നമ്മൾ മുന്നേറുന്ന ലക്ഷ്യവുമാണ് പ്രധാനം. ബാക്കിയുള്ളതെല്ലാം വളരെ നിസാരമല്ലേ. ഒരാളെ താഴെയിറക്കാൻ മറ്റൊന്നും കിട്ടാതെ വരുമ്പോൾ, കൈയിൽ കിട്ടുന്ന ചെറിയ കാര്യങ്ങളെപ്പിടിച്ച് തൂങ്ങുന്നത് പോലെയാണിത്'- തിരുവഞ്ചൂർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates