ബിജെപി പ്രസിഡന്റ് അന്തിമ പട്ടികയില്‍ നാലുപേര്‍; കേന്ദ്ര നേതൃത്വം ആര്‍ക്കൊപ്പം?; ഒരുപിടിയും ഇല്ലാതെ സംസ്ഥാന നേതാക്കള്‍

സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കുന്നത് പൂര്‍ണമായും കേന്ദ്രഘടകത്തിന്റെ തീരുമാനമായതിനാല്‍ ആരാകുമെന്നതില്‍ സംസ്ഥാനത്തെ നേതാക്കള്‍ക്കും ഇതുവരെ സൂചനകളൊന്നുമില്ല.
State prez: Will BJP stick to social engineering
ബിജെപി പ്രസിഡന്റ് അന്തിമ പട്ടികയില്‍ നാലുപേര്‍ പ്രതീകാത്മക ചിത്രം
Updated on
2 min read

തിരുവനന്തപുരം: ബിജെപിയുടെ പുതിയ അധ്യക്ഷന്‍ ആരെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, പ്രസിഡന്റ് സ്ഥാനത്തേക്കുള്ള അന്തിമ പട്ടികയില്‍ നാലുപേര്‍ മാത്രം. സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കുന്നത് പൂര്‍ണമായും കേന്ദ്രഘടകത്തിന്റെ തീരുമാനമായതിനാല്‍ ആരാകുമെന്നതില്‍ സംസ്ഥാനത്തെ നേതാക്കള്‍ക്കും ഇതുവരെ സൂചനകളൊന്നുമില്ല. ഞായറാഴ്ച രാവിലെ നടക്കുന്ന കോര്‍കമ്മിറ്റി യോഗത്തിന് മുന്‍പായി കേരളത്തിലെ സംഘടനാ ചുമതലുയള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തിരുവനന്തപുരത്തെത്തും.

രാവിലെ പതിനൊന്ന് മണിക്കാണ് കോര്‍ കമ്മിറ്റി യോഗം. ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം പ്രഹ്ലാദ് ജോഷി യോഗത്തില്‍ അവതരിപ്പിക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ട് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള തന്ത്രങ്ങളാണ് ദേശീയ നേതൃത്വം ആവിഷ്‌കരിച്ചിരിക്കുന്നത്. അതില്‍ പ്രധാനമായും ഭൂരിപക്ഷം ഈഴവ- ഒബിസി വോട്ടുകള്‍ ആകര്‍ഷിക്കുകയെന്നതാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ മലബാറില്‍ ഉള്‍പ്പടെ നിരവധി ചെങ്കോട്ടകളില്‍ കടന്നുകയറി പാര്‍ട്ടിയുടെ വോട്ട് വിഹിതം വര്‍ധിപ്പിക്കാനായതും ദേശീയ നേതൃത്വം പരിഗണിക്കും. മുന്‍നിരയിലുള്ള നാലുപേരില്‍ നിലവിലെ അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, രാജീവ് ചന്ദ്രശേഖര്‍, എംടി രമേശ് എന്നിവരാണ്. ഇതില്‍ രണ്ടുപേര്‍ ഈഴവ സമുദായത്തെയും ഒരാള്‍ നായര്‍ സമുദായത്തെയും ഒരാള്‍ വെള്ളാള സമൂദായത്തെയും പ്രതിനിധീകരിക്കുന്നു.

2020 ഫെബ്രുവരിയിലാണ് സുരേന്ദ്രന്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റായത്. തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ജയം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുവിഹിതം ഉയര്‍ന്നത്, തദ്ദേശസ്ഥാപന-നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തു തുടങ്ങിയവ സുരേന്ദ്രന് അനുകൂലമാകുമെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ വിശ്വസിക്കുന്നു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായിരുന്ന മുന്‍കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് സാധ്യതാപട്ടികയിലെ മറ്റൊരാള്‍. പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിച്ചെങ്കിലും ഞായറാഴ്ചത്തെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തോട് അമിത് ഷാ നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ ഓസ്‌ട്രേലിയയിലേക്ക് പോകാനുള്ള പരിപാടി റദ്ദാക്കി നാളെത്തെ യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം തലസ്ഥാനത്ത് എത്തും. ബിസിനസുകാരന്‍ എന്ന നിലയില്‍ സംഘടനയുടെ ദൈനംദിന പരിപാടികള്‍ ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ട് ദേശീയ നേതൃത്വത്തെ അദ്ദേഹം അറിയിച്ചിട്ടുണ്ട്. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടാല്‍ രാജീവിന് മറ്റുമാര്‍ഗമില്ലാതാകും.

മുതിര്‍ന്ന നേതാവ് എം ടി രമേശ് ആണ് ആ സ്ഥാനത്തേക്ക് മത്സരിക്കുന്ന മറ്റൊരു പ്രധാനി. നിലവിലെ പ്രസിഡന്റ് മാറുകയാണെങ്കില്‍ രമേശിനാണ് സാധ്യത കുടൂതലെന്നാണ് സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. വനിതാപ്രസിഡന്റുമതിയെന്ന് കേന്ദ്രഘടകം തീരുമാനിച്ചാല്‍ ഇപ്പോള്‍ വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രനാണ് സാധ്യത.

തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ സുരേന്ദ്രനെ തന്നെ തുടരാന്‍ അനുവദിക്കണമെന്നും പാര്‍ട്ടിയില്‍ ശക്തമായ അഭിപ്രായമുണ്ട്. എന്നിരുന്നാലും ഇതിന് കേന്ദ്രനേതൃത്വം അനുമതി നല്‍കുമോയെന്ന കാര്യം സംശയമാണ്. 2015-ല്‍ അന്നത്തെ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനെ മാറ്റി കുമ്മനം രാജശേഖരന്‍ ചുമതലയേറ്റടുത്തപ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മൂന്ന് മാസം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. 'സംഘടനയുടെ തലപ്പത്തേക്ക് ഒരു പുതിയ ആള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍, പാര്‍ട്ടിയെ കൂടുതല്‍ കരുത്താക്കും' ഒരു മുതിര്‍ന്ന നേതാവ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ജേക്കബ് തോമസിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നെങ്കിലും സമീപകാലത്തെ ചില പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന് വിനയായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com