

തൃശൂർ: പൂരം കലക്കിയതു പോലെ ഇലക്ഷൻ സമയത്ത് പാചകവാതക വിഷയവും കലക്കാനായിരുന്നു ശ്രമമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പാചകവാതകം കിട്ടാനില്ലെന്നും പൂജകൾ പോലും മുടങ്ങുന്നുവെന്നും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റിന്റേയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റേയും പരാമർശത്തിലാണ് സുരേഷ് ഗോപിയുടെ മറുപടി. തൃശൂർ പൂരം എക്സിബിഷൻ ഉദ്ഘാടന വേദിയിലായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം.
മുഖ്യമന്ത്രിക്കും അദ്ദേഹം ചുമതലപ്പെടുത്തിയ 14 കലക്ടർമാർക്കും ഗ്യാസ് ആവശ്യത്തിന് എത്തിക്കാനുള്ള ഉത്തരവാദിത്വവും ചുമതലയും നൽകിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ വാർ റൂമിൽ എൽപിജി കമ്പനികളുടെ തലവൻമാരുണ്ട്. അവരോട് നിങ്ങളുടെ ആവശ്യം അറിയിക്കുക. ഇപ്പോൾ യുദ്ധം മൂലം ഉണ്ടായിട്ടുള്ള പ്രതിസന്ധി ആഗോള പ്രതിസന്ധിയാണ്. ജനങ്ങൾ തെരഞ്ഞെടുത്ത പ്രധാനമന്ത്രി നമ്മുടെ നാടിൻ്റെ ആവശ്യങ്ങൾ നിർവഹിക്കാൻ അഹോരാത്രം അധ്വാനിക്കുന്നു.
യുദ്ധം അവസാനിപ്പിക്കാൻ നിബന്ധനകൾ അറിയിച്ചത് ട്രംപിനേയോ നെതന്യാഹുവിനേയോ അല്ല നമ്മുടെ യശസ്വിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്. അതിൽ കുറേ പേർക്ക് ഇവിടെ വിഷമം ഉണ്ടാകുന്നുണ്ട്. അത് എനിക്ക് മനസിലാകുന്നുമുണ്ട്. അതുണ്ടാവും സ്വാഭാവികമാണെന്നും സുരേഷ് ഗോപി പരിഹസിച്ചു.
വാണിജ്യ സിലിൻഡറിൽ നേരിയ നിയന്ത്രണം വേണ്ടി വന്നിട്ടുണ്ട്. അവർക്ക് 20% സിലിൻഡർ നൽകാനാണ് നിർദ്ദേശം നൽകിയത്. അതും ഇവിടത്തെ ചില ഉദ്യോഗസ്ഥർ വെട്ടിച്ചുരുക്കി. ഞാനത് മനസിലാക്കി ഇടപെട്ട് കെട്ടിപൂട്ടിയിട്ടുണ്ട്. പൂരം കലക്കിയത് പോലെ ഗ്യാസിന്റെ വിഷയത്തിൽ ഒന്ന് കലക്കാനാണ് ഉദ്ദേശിച്ചിരുന്നത്. അത് ഞാൻ ഇനി തുറക്കാനാവാത്ത വിധം പൂട്ടിയിട്ടുണ്ട് എന്നും സുരേഷ് ഗോപി തുറന്നടിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates