തിരുവനന്തപുരം: കേരളത്തിൽ പടരുന്നത് ജനിതക വ്യതിയാനം വന്ന വൈറസ് ആണോ എന്നറിയാൻ പരിശോധന തുടങ്ങി. ഡൽഹി ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആൻറ് ഇൻറഗ്രേറ്റീവ് ബയോളജിയുമായി ചേർന്നാണ് പരിശോധന നടത്തുന്നത്.
നേരത്തെ പ്രതിരോധ ശേഷിയെ മറികടക്കാൻ കഴിവുള്ള 13 തരം ജനിതകമാറ്റങ്ങൾ കേരളത്തിലെ കൊറോണ വകഭേദങ്ങളിൽ കണ്ടെത്തുകയുണ്ടായി. ജനുവരിയിൽ സംസ്ഥാനത്ത് നടത്തിയ പരിശോധനയിൽ കാസർകോഡ്, കോഴിക്കോട്, വയനാട്, കോട്ടയം എന്നീ ജില്ലകളിൽ 10 ശതമാനത്തിലേറെ പേരിൽ വകഭേദം വന്ന എൻ 440കെ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രതിരോധശേഷിയെ മറികടക്കാൻ കഴിവുള്ളതരം വൈറസാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൊറോണ വൈറസ് വകഭേദങ്ങളായ K1,K2,K3 എന്നിവയുടെ സാന്നിധ്യവും സംസ്ഥാനത്തെ ചില ജില്ലകളിൽ സ്ഥിരീകരിച്ചിരുന്നു. പതിനാല് ജില്ലകളിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആൻറ് ഇൻറഗ്രേറ്റീവ് ബയോളജിയിലേക്ക് അയച്ചു. അടുത്ത ആഴ്ചയോടെ ഫലം കിട്ടിയേക്കും.
മഹാരാഷ്ട്രയിലെ രണ്ടാം തരംഗത്തിൽ പരിശോധിക്കുന്ന നാല് രോഗികളിൽ ഒരാൾക്ക് ജനിതക മാറ്റം വന്ന വൈറസ് ആണ് രോഗ കാരണമാകുന്നത് എന്ന് കണ്ടെത്തിയിരുന്നു. വകഭേദം വന്ന വൈറസാണ് ഇപ്പോഴത്തെ വേഗത്തിലുള്ള രോഗവ്യാപനത്തിന് കാരണമെന്ന് കണ്ടെത്തിയാൽ അതിജാഗ്രത പുലർത്തേണ്ടിവരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates