സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്‌
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്‌

യുഎപിഎ നിലനില്‍ക്കില്ല, ജാമ്യം തേടി സ്വപ്ന ഹൈക്കോടതിയില്‍

ജാമ്യം നിഷേധിച്ച എന്‍ഐഎ കോടതി വിധിയെ ചോദ്യം ചെയ്താണ് സ്വപ്ന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്
Published on

കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം തേടി മുഖ്യപ്രതി സ്വപ്‌ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച എന്‍ഐഎ കോടതി വിധിയെ ചോദ്യം ചെയ്താണ് സ്വപ്ന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

തനിക്കെതിരെ ചുമത്തിയ യുഎപിഎ നിലനില്‍ക്കില്ലെന്ന് സ്വപ്‌ന ഹര്‍ജിയില്‍ പറയുന്നു. കള്ളക്കടത്തു കേസില്‍ യുഎപിഎ ചുമത്താനാവില്ലെന്നാണ് ഹര്‍ജിയിലെ വാദം. അന്വേഷണം ഒരു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തിലാണ് ജാമ്യം തേടി സ്വപ്ന കോടതിയെ സമീപിച്ചിരിക്കുന്നത്. 

സ്വര്‍ണക്കടത്തിന് ഭീകര ബന്ധമുണ്ടെന്ന അനുമാനത്തിന്റെ അടിസ്ഥാനം എന്തെന്ന് നേരത്തെ മറ്റു പ്രതികളുടെ ജാമ്യാമപേക്ഷ പരിഗണിക്കുന്നതിനിടെ എന്‍ഐഎ കോടതി ചോദിച്ചിരുന്നു. സാമ്പത്തിക ലാഭത്തിനു വേണ്ടിയല്ല സ്വര്‍ണക്കടത്ത് എന്ന അനുമാനത്തിന് എന്തെങ്കിലും തെളിവുണ്ടോയെന്ന് കോടതി ആരാഞ്ഞു. കള്ളക്കടത്തു കേസുകള്‍ക്ക് യുഎപിഎ ആണോ പ്രതിവിധിയെന്ന് കോടതി ചോദിച്ചു.

സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കപ്പെട്ടത് എങ്ങനെയാണെന്നു വ്യക്തമാക്കണമെന്ന് നേരത്തെയും കോടതി ചോദിച്ചിരുന്നു.

സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നായിരുന്നു എന്‍ഐഎ വാദം. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയെ തകര്‍ക്കുന്ന തരത്തില്‍ കറന്‍സി, നാണയങ്ങള്‍, മറ്റുള്ള വസ്തുക്കള്‍ എന്നിവയുടെ കള്ളക്കടത്ത് യുഎപിഎ വകുപ്പ് 15 പ്രകാരം കുറ്റകരമാണെന്ന് എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com