കൊച്ചി : തൃപ്പൂണിത്തുറ എംഎല്‍എ കെ ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞാണ് ബാബു വോട്ടുപിടിച്ചതെന്നും അതിനാല്‍ വിജയം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്. തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ആവശ്യപ്പെടുന്നു.
അയ്യപ്പന്റെ പേര് പറഞ്ഞാണ് ബാബു തെരഞ്ഞെടുപ്പിന് വോട്ട് അഭ്യര്‍ത്ഥിച്ചത്. അയ്യപ്പന് ഒരു വോട്ടെന്ന സ്ലിപ്പാണ് സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ വിതരണം ചെയ്തത്. ഈ സ്ലിപ്പില്‍ അയ്യപ്പന്റെ ചിത്രവും, ബാബുവിന്റെ പേരും തെരഞ്ഞെടുപ്പ് ചിഹ്നവും ഉള്‍പ്പെടുത്തി. മത്സരം ശബരിമല അയ്യപ്പനും എം. സ്വരാജും തമ്മിലാണെന്നും സ്വരാജ് വിജയിക്കുകയാണെങ്കില്‍ അയ്യപ്പന്റെ തോല്‍വി ആണെന്നും കെ ബാബു പ്രചരിപ്പിച്ചു. ചുവരെഴുത്തിലും അയ്യപ്പന്റെ പേര് ഉപയോഗിച്ചു എന്നും ഹര്‍ജിയില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണ് ബാബു നടത്തിയതെന്നും സ്വരാജ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ജൂണ്‍ 15 നാണ് സ്വരാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ ബാബുവിന് നേരത്തെ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. തൃപ്പൂണിത്തുറയില്‍ കെ ബാബു സിറ്റിങ് എംഎല്‍എയായിരുന്ന സ്വരാജിനെ 1009 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. കെ ബാബു 65875 വോട്ടു നേടിയപ്പോൾ 64883 വോട്ടാണ് സ്വരാജിനു ലഭിച്ചുത്. എൻഡിഎ സ്ഥാനാർത്ഥി ഡോ. കെ എസ് രാധാകൃഷ്ണന് 23756 വോട്ടു ലഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates