കാണാതായ രണ്ടാമത്തെ യുവതിയുടെ മൃതദേഹവും കണ്ടെത്തി ; ദുരൂഹത തുടരുന്നു

അന്വേഷണത്തിന്റെ ഭാഗമായി മൊഴി നല്‍കാന്‍  സ്‌റ്റേഷനില്‍ എത്തണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു
അറസ്റ്റിലായ രേഷ്മ, ആര്യയുടെ മൃതദേഹം / ടെലിവിഷന്‍ ചിത്രം
അറസ്റ്റിലായ രേഷ്മ, ആര്യയുടെ മൃതദേഹം / ടെലിവിഷന്‍ ചിത്രം
Updated on
1 min read

കൊല്ലം : കൊല്ലം കല്ലുവാതുക്കല്‍ ഊഴായിക്കോട് കരിയിലക്കൂനയില്‍ പിഞ്ചുകുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചതിന് പിന്നാലെ കാണാതായ യുവതികളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. കേസില്‍ അറസ്റ്റിലായ കുട്ടിയുടെ അമ്മ രേഷ്മയുടെ ബന്ധുവായ ഗ്രീഷ്മ (22)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഗ്രീഷ്മയ്‌ക്കൊപ്പം പുഴയില്‍ ചാടിയ ആര്യയുടെ മൃതദേഹം നേരത്തെ കണ്ടെടുത്തിരുന്നു.

ഇത്തിക്കരയാറ്റില്‍ ആദിച്ചനല്ലൂര്‍ മീനാട് ഭാഗത്തു നിന്നാണ് ആര്യയുടെ മൃതദേഹം ലഭിച്ചത്. ഇതിന് സമീപത്തു നിന്നാണ് ഗ്രിഷ്മയുടെ മൃതദേഹവും കണ്ടെത്തിയത്. കേസില്‍ മൊഴിയെടുക്കാന്‍ പൊലീസ് വിളിപ്പിച്ചതിനു പിന്നാലെയാണ് കേസില്‍ അറസ്റ്റിലായ കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് പേഴുവിള വീട്ടില്‍ രേഷ്മയുടെ (22) ഭര്‍ത്താവ് വിഷ്ണുവിന്റെ അടുത്ത ബന്ധുക്കളായ യുവതികളെ കാണാതായത്. ഇവര്‍ ഇത്തിക്കരയാറിന്റെ സമീപത്തുകൂടി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഇന്നലെ ഉച്ചകഴിഞ്ഞ് മുതലാണ് ഇവരെ കാണാതായത്. അന്വേഷണത്തിന്റെ ഭാഗമായി മൊഴി നല്‍കാന്‍  സ്‌റ്റേഷനില്‍ എത്തണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു. കാമുകനൊപ്പം പോകുന്നതിനാണ് ചോരക്കുഞ്ഞിനെ കരിയിലക്കാട്ടില്‍ ഉപേക്ഷിച്ചതെന്നാണ് രേഷ്മ പൊലീസിനോട് പറഞ്ഞത്. 

കുഞ്ഞിനെ കൊന്ന കേസിലെ പ്രതി രേഷ്മ ഉപയോഗിച്ചിരുന്നത് ഭര്‍തൃ സഹോദര ഭാര്യയുടെ പേരിലുള്ള സിം കാര്‍ഡായിരുന്നു. പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ ഈ യുവതി അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. കാണാതായ രണ്ടാമത്തെ യുവതിക്ക് കേസുമായിട്ടുള്ള ബന്ധമെന്താണെന്ന് വ്യക്തമായിട്ടില്ല. 

ഈ വര്‍ഷം ജനുവരി 5ന് പുലര്‍ച്ചെയാണ് കൊല്ലം പരവൂരിനടുത്ത് ഊഴായിക്കോട്ട് സുദര്‍ശനന്‍ പിള്ളയുടെ വീട്ടുവളപ്പില്‍ നവജാതശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശ്വാസകോശത്തിലടക്കം കരിയില കയറിയ കുഞ്ഞ് പിറ്റേന്ന് മരിക്കുകയും ചെയ്തു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്  സുദര്‍ശനന്‍ പിള്ളയുടെ മകള്‍ രേഷ്മ തന്നെയാണ് കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചതെന്നു പൊലീസ് കണ്ടെത്തിയത്.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com