

ആലപ്പുഴ തീരത്ത് കണ്ടെയ്നർ ( Container)കപ്പലായ എം എസ് സി എൽസ 3 (MSC Elsa 3) മുങ്ങിയത് പ്രാദേശിക മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കി, കഴിഞ്ഞ നാല് ദിവസമായി ആലപ്പുഴ, കൊല്ലം ജില്ലകളിലായി ഏകദേശം 40,000 മത്സ്യത്തൊഴിലാളികൾ തൊഴിൽ നഷ്ടമായി.
കൂടുതൽ പാരിസ്ഥിതിക നാശം തടയുന്നതിനും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ദുരന്ത നിവാരണ അതോറിറ്റി കപ്പൽമുങ്ങിയതുമായി ബന്ധപ്പെട്ട തീരപ്രദേശത്ത് താൽക്കാലിക മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. മത്സ്യബന്ധന പ്രവർത്തനങ്ങൾ നിർത്തിവച്ചത് ഈ ജില്ലകളിലെ തീരപ്രദേശങ്ങളിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ, ഉപജീവനമാർഗ്ഗത്തെ സാരമായി ബാധിച്ചു.
കപ്പൽച്ചേതത്തെക്കുറിച്ച് അടിയന്തര പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാൽ എംപി കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിങ്ങിന് കത്തെഴുതി. ദുരന്തം മൂലം വരുമാന സ്രോതസ്സ് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു."ആലപ്പുഴയിലെ മത്സ്യത്തൊഴിലാളികൾ ഇതുവരെയില്ലാത്ത ഒരു പ്രതിസന്ധിയാണ് നേരിടുന്നത്," എന്ന് വേണുഗോപാൽ പറഞ്ഞു.
"കപ്പൽ മുങ്ങിയതിലൂടെ ഉണ്ടാകുന്ന ദീർഘകാല ആഘാതം വിലയിരുത്തുന്നതിന് പാരിസ്ഥിതിക പഠനം നടത്തണം, കൂടാതെ ഇതുമൂലം തൊഴിൽ നഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ വേഗത്തിലുള്ള നടപടി സ്വീകരിക്കണമെന്ന്."കേരള സ്വതന്ത്ര മത്സ്യ തൊഴിലാലി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ജാക്‌സൺ പൊള്ളയിൽ ആവശ്യപ്പെട്ടു.
"മത്സ്യത്തൊഴിലാളി സമൂഹം ദുരിതത്തിലാണ്. ആലപ്പുഴയിലും കൊല്ലത്തും മാത്രം 40,000-ത്തിലധികം ആളുകൾ കടലിനെയാണ് ഉപജീവനത്തിനായി ആശ്രയിക്കുന്നത്. സർക്കാർ അടിയന്തര സാമ്പത്തിക സഹായം നൽകണം. മാത്രമല്ല ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും," ജാക്‌സൺ പറഞ്ഞു.
എണ്ണയും രാസവസ്തുക്കളും വെള്ളത്തിൽ കലരാനുള്ള സാധ്യതയുണ്ടെന്നതിനാൽ കപ്പൽ അപകടം ഉണ്ടാക്കാവുന്ന പാരിസ്ഥിതിക ആഘാതം വിലയിരുത്തേണ്ടതുണ്ടെന്ന് തോട്ടപ്പള്ളിയിലെ പരിസ്ഥിതി പ്രവർത്തകനായ സജി ജയമോഹൻ പറഞ്ഞു. "കപ്പൽ മുങ്ങിയതിനെത്തുടർന്ന് വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് തരികളും പഞ്ഞിയും മത്സ്യങ്ങൾ തിന്നുന്നു. ഇത് ജലജീവികൾക്കും മനുഷ്യർക്കും ദീർഘകാല പാരിസ്ഥിതിക ദുരന്തത്തിന് കാരണമാകും. തൃക്കുന്നപ്പുഴ തീരത്ത് കരയ്ക്കടിഞ്ഞ ഒരു ഡോൾഫിൻ ഒരു ഉദാഹരണമായിരിക്കാം. അതിനെ പോസ്റ്റ്‌മോർട്ടം നടത്തിയാൽ മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനാകുമെന്ന് സജി പറഞ്ഞു.
ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും, മത്സ്യത്തൊഴിലാളി സമൂഹം ഔദ്യോഗിക ഇടപെടലിനായി കാത്തിരിക്കുകയാണ്. പ്രതിസന്ധി രൂക്ഷമാകുമ്പോൾ, ദുർബലമായ സമുദ്ര ആവാസവ്യവസ്ഥയെയും അതുമായി ബന്ധപ്പെട്ട ഉപജീവനമാർഗ്ഗങ്ങളെയും സംരക്ഷിക്കുന്നതിനും അടിയന്തര സഹായത്തിനും ദീർഘകാല സംരക്ഷണത്തിനുമായി സർക്കാർ നടപടികളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അവർ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates