ന്യൂഡൽഹി: എൽഡിഎഫ് മുന്നണി വിടേണ്ടതില്ലെന്ന് എൻസിപി ദേശീയ നേതൃത്വത്തിന്റെ തീരുമാനം. മാണി സി കാപ്പൻ ഒറ്റയ്ക്ക് മുന്നണി വിടുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത്. പവാറും പ്രഫുൽ പട്ടേലും തമ്മിൽ നടത്തിയ ചർച്ചയിലാണ് എൽഡിഎഫ് മുന്നണിയിൽ തുടരാനുള്ള എൻസിപി തീരുമാനം. ഫലത്തിൽ മാണി സി കാപ്പനെ കൈവിടുന്നതാണ് ശരത് പവാറിന്റെ തീരുമാനം.
എൽഡിഎഫിൽ നിന്ന് പോകേണ്ടതില്ല എന്ന് ദേശീയ നേതൃത്വം തീരുമാനിച്ചതോടെ മാണി സി കാപ്പനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും യുഡിഎഫിലേക്ക് ചേക്കേറും. യുഡിഎഫ് ഘടക കക്ഷിയായി താൻ പോകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര പാലായിൽ എത്തുമ്പോൾ മാണി സി കാപ്പനും പങ്കെടുക്കും. കാപ്പന്റെ യുഡിഎഫ് പ്രവേശനവും അന്ന് ഉണ്ടായേക്കും.
കേരളത്തിൽ ഇടതു മുന്നണിക്ക് ഭരണത്തുടർച്ച എന്ന കാര്യമാണ് കാപ്പനേക്കാൾ പവാർ പരിഗണന നൽകിയ പ്രധാന വിഷയം. ദേശീയ തലത്തിൽ കോൺഗ്രസ് ഇതര സംഘടനകളുമായി പവാർ നിലനിർത്തുന്ന ഐക്യവും തീരുമാനത്തിൽ നിർണായകമായി.
രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര പാലായിൽ എത്തുന്നതിന് മുൻപ് മുന്നണി മാറ്റത്തിന്റെ കാര്യത്തിൽ തീരുമാനം അറിയിക്കണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കാപ്പൻ നേരത്തെ വ്യക്തമാക്കിയിരുന്നു. എൻസിപി ഇടതു മുന്നണിയിൽ ഉറച്ചു നിന്നാൽ പുതിയ പാർട്ടിയുണ്ടാക്കി യുഡിഎഫിൽ ചേരും. ഇനി ഇത് സംബന്ധിച്ച് ശരദ് പവാറിനെ കാണില്ലെന്നും കാപ്പൻ നേരത്തെ പറഞ്ഞിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates