തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് നേതൃത്വത്തിന് നിര്‍ണായകം; തിരിച്ചടി നേരിട്ടാല്‍ 'രക്തത്തിനായി മുറവിളി' ഉയരും

തെരഞ്ഞെടുപ്പ് നിര്‍ണായക പോരാട്ടമായിട്ടാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്
congress
കോൺ​ഗ്രസ് പതാക ഫയൽ/ സനേഷ്
Updated on
1 min read

തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിലെ അഭിപ്രായഭിന്നതയും തമ്മിലടിയും അവസാനിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ കൊണ്ടു സാധിച്ചു. അതേസമയം അടുത്ത് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ കനത്ത വെല്ലുവിളിയാണ്.

ആറു കോര്‍പ്പറേഷനുകള്‍ അടക്കം ബഹുഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളില്‍ വിജയം നേടിയാല്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ഹൈക്കമാന്‍ഡിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാം. അതേസമയം യുഡിഎഫിനും എല്‍ഡിഎഫിനും 50: 50 എന്ന നിലയിലോ, ഇടതുമുന്നണി നേരിയ മുന്‍തൂക്കം നേടിയാലോ ഹൈക്കമാന്‍ഡിന് മുന്നില്‍ സംസ്ഥാന നേതൃത്വത്തിന്റെ നില പരുങ്ങലിലാകും.

തെരഞ്ഞെടുപ്പ് നിര്‍ണായക പോരാട്ടമായിട്ടാണ് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നത്. പ്രതികൂല സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന കോണ്‍ഗ്രസിലെ കരുത്തര്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാതെ തല്‍ക്കാലം അടങ്ങിയിരിക്കും. തദ്ദേശ തെരഞ്ഞെടുപ്പില്‍ തോല്‍വി നേരിട്ടാല്‍, നേതൃത്വത്തിന്റെ രക്തത്തിനായുള്ള മുറവിളി ഉയരുമെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീകുമാര്‍ മനയില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഹൈക്കമാന്‍ഡ് ഇടപെടലിനെ ഗ്രൂപ്പുകളില്‍ നിന്നും അകന്നു നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളും, യുവ നേതാക്കളും പ്രവര്‍ത്തകരും സ്വാഗതം ചെയ്യുന്നുണ്ട്. സംഘടനയില്‍ പൂര്‍ണമായ അരാജകത്വമാണ് നിലനിന്നിരുന്നതെന്നാണ്, ഡല്‍ഹി യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാവ് അഭിപ്രായപ്പെട്ടത്. ഏറ്റവും മാന്യമായി പ്രവര്‍ത്തിക്കേണ്ട ഉത്തരവാദിത്തമുള്ള ചില മുതിര്‍ന്ന നേതാക്കള്‍ പോലും എന്തോ കീഴടക്കാനുണ്ടെന്ന തരത്തിലാണ് പെരുമാറിയതെന്ന് അദ്ദേഹം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

എട്ടോ പത്തോ നേതാക്കള്‍ മിണ്ടാതിരിക്കാന്‍ തീരുമാനിച്ചാല്‍, സംസ്ഥാന കോണ്‍ഗ്രസിലെ പകുതി പ്രശ്‌നങ്ങളും അവസാനിക്കും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അവകാശവാദങ്ങളെ ഹൈക്കമാന്‍ഡ് തള്ളിക്കളഞ്ഞതിനാല്‍, സ്ഥാന മോഹികള്‍ യാഥാര്‍ത്ഥ്യം അംഗീകരിക്കുകയും തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ മിണ്ടാതിരിക്കുകയും ചെയ്യേണ്ടി വരും. മുതിര്‍ന്ന നേതാവ് കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com